നെടുമങ്ങാട് : യുഡിഎഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട ബജറ്റ് വിഹിതം ഭീമമായി വെട്ടിക്കുറച്ചത് കടുത്ത പ്രതിസന്ധിയെന്ന് നെടുമങ്ങാട് നഗരസഭ. കാൽനൂറ്റാണ്ടായി സംസ്ഥാന സർക്കാർ 30 ശതമാനം തുക വാർഷിക പദ്ധതി രൂപീകരണത്തിന് നീക്കിവക്കാറുണ്ട്. ഇത്തവണ നഗരസഭകൾക്കു നൽകുന്ന പ്ലാൻഫണ്ട്(ജനറൽ) ഇനത്തിൽ ഭീമമായ കുറവാണ്. നഗരസഭയെ ഇത് കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടും. അടിയന്തരമായി ഇതിനു പരിഹാരമുണ്ടാക്കണമെന്ന് നഗരസഭാ ചെയർമാൻ ആർ.ജയദേവൻ അഭ്യർഥിച്ചു.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ(2026–-27) 7,73,56000 രൂപയാണ് പ്ലാൻഫണ്ട് ജനറൽ ഇനത്തിൽ നെടുമങ്ങാട് നഗരസഭയ്ക്കുവേണ്ടി നീക്കിവച്ചത്. അതാണ് യുഡിഎഫ് സർക്കാർ 2,30,6100ആക്കി കുറച്ചത്.
നഗരസഭയുടെ പ്രവർത്തനങ്ങളെ ഇത് പ്രതിസന്ധിയിലാക്കും. 2025-26 വർഷത്തിൽ എൽഡിഎഫ് സർക്കാർ പ്ലാൻഫണ്ട് ഇനത്തിൽ അനുവദിച്ച 77356000 രൂപ വകയിരുത്തി നെടുമങ്ങാട് നഗരസഭ പദ്ധതികൾ രൂപീകരിച്ച് വളരെ നേരത്തേ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതുമാണ്.
2026-27 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്ലാൻഫണ്ട് വിഹിത പ്രകാരമുള്ള വിപുലമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ പോലും അവതാളത്തിലാകുന്ന നിലയാണ്.
75 ലക്ഷം രൂപയാണ് അതിനുവേണ്ടത്. ഒഴിച്ചു കൂടാനാകാത്ത വിവിധ ലൈവ് പ്രോജക്ടുകൾക്കുള്ള വലിയ തുകകൾക്ക് പുറമെ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കുള്ള ധനസഹായത്തിന് 500000 രൂപയും കോക്ലിയാർ ഇംപ്ലാന്റേഷന് 100000 രൂപയും എംഎംആർ വാക്സിനേഷന് 50000 രൂപയും വേണം.
ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ, ഭവനനിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കോളർഷിപ്പുകൾ, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി പലമേഖലകളിലെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാകും.
2025-26 സാമ്പത്തിക വർഷത്തിലെ ചില പ്രവൃത്തികളെ സ്പിൽ ഓവറാക്കി തുക നൽകുന്നതിനുപോലും കഴിയാത്ത നിലയാണെന്നും നഗരസഭാ ചെയർമാൻ ആർ.ജയദേവൻ അഭിപ്രായപ്പെട്ടു.
Tags : Local News Nattuvishesham Thiruvananthapuram