ചേർത്തല: കനത്ത വെയിലും ചൂടുമേറ്റ് നാട് വെന്തുരുകുന്നു. കനത്ത വെയിലില്‍ സൂര്യാതപമേറ്റ് കഴിഞ്ഞ 11 ദിവസത്തിനിടെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത് അഞ്ചു പേരാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കനത്ത ചൂട് ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി 35-40 ഡിഗ്രിയാണ് പ്രദേശത്ത് അനുഭവപ്പെട്ട ഉയർന്ന താപനില. വേനല്‍ കടുക്കുംതോറും ചൂട് ഇനിയും വർധിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. സിപിഎം ചേർത്തല ഏരിയ സെക്രട്ടറി അരുക്കുറ്റി വെളിയിൽ ബി. വിനോദിനാണ് (61) ഏറ്റവുമൊടുവിൽ സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബൈക്കിൽ തൈക്കാട്ടുശേരിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വിനോദിന് സൂര്യാതപമേറ്റത്.
തോളിലും മുതുകിലും നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണ് കുമിളകൾ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അർത്തുങ്കൽ പഴംപാട്ടിൽ സെബാസ്റ്റ്യൻ (55), തൈക്കൽ നാലുതൈക്കൽ ആന്റണി (67), ചേർത്തല നഗരസഭ മൂന്നാം വാർഡിൽ പുതുവൽ നികർത്ത് കമലാക്ഷി (76), അർത്തുങ്കൽ മനക്കോടം പറമ്പിൽ ബാബു (57) എന്നിവരാണ് സൂര്യാതപമേറ്റ് അടുത്ത ദിവസങ്ങളിൽ ചികിത്സതേടിയവർ.
സെബാസ്റ്റ്യന്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു സമീപത്ത് വച്ചും ആന്റണിക്ക് തൈക്കൽ ബീച്ചിൽ വച്ചും കമലാക്ഷിക്ക് വീടിന് സമീപത്തുവച്ചും ബാബുവിന് അർത്തുങ്കൽ ബീച്ചിനു സമീപത്തുവച്ചുമാണ് സൂര്യാതപമേറ്റത്. ഇവരെല്ലാം പിന്നീട് ചികിത്സ തേടുകയായിരുന്നു.
കുറച്ചുനാള്‍ മുമ്പാണ് ചേര്‍ത്തല മുട്ടത്ത് തിരുമല ക്ഷേത്ര ഗോശാലയിലെ ആറുവര്‍ഷം പ്രായമുള്ള കറവപ്പശു സൂര്യാതപമേറ്റ് ചത്തത്. ഗോശാലയ്ക്കു സമീപത്തെ വളപ്പിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്.
പശു പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ക്ഷേത്ര ജീവനക്കാരും ദേവസ്വം അധികൃതരും മറ്റും ചേര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വെറ്ററിനറി ഡോക്ടര്‍ എത്തിയാണ് മരണകാരണം സൂര്യാതപമെന്ന് സ്ഥിരീകരിച്ചത്.
Tags : nattu vishesham Many people are dying heat in Cherthala