പോര്‍ട്ട് കൊല്ലം കടപ്പുറത്തെ മത്സ്യ ലേല ഹാൾ
കൊല്ലം: ഇടവപ്പാതി മഴ ശമിക്കുകയും വെയിലിനു ചൂട് കൂടുകയും മഴ വെള്ളം എത്താതെയും വന്നതോടെ കടല്‍ തെളിഞ്ഞെങ്കിലും മത്തിയും മറ്റു ചെറുമീനുകളും കടല്‍ തീരം വിട്ടതോടെ കൊല്ലം തീരപ്രദേശം വറുതിയിലേക്ക്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കു മത്സ്യം ലഭ്യത കുറഞ്ഞതോടെ മിക്ക ഇനങ്ങള്‍ക്കും വില കൂടി. ഇന്നലെ കടലില്‍ പോയവര്‍ക്ക് മത്തി കിട്ടിയില്ല. മറ്റ് മത്സ്യങ്ങളാണ് കിട്ടിയത്.
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്താല്‍ മഴ നിലച്ചതോടെ കടലൊഴുക്കിന്റെ ഗതിമാറി. കന്യാകുമാരിയില്‍ നിന്ന് മംഗലാപുരത്തേക്കാണ് ഇപ്പോള്‍ കടലൊഴുകുന്നത്. ആദ്യ മഴയില്‍ കന്യാകുമാരി ഭാഗങ്ങളില്‍ നിന്ന് വന്നണഞ്ഞ മത്തിക്കൂട്ടം കടലൊഴുക്കിനൊത്ത് വടക്കോട്ട് നീങ്ങി.
മത്തിക്കൂട്ടം കോഴിക്കോട്, കണ്ണൂര്‍ തീരങ്ങളില്‍ ചെന്നെത്തുകയാണ്. വടക്കന്‍ കേരളത്തില്‍ ലഭിച്ച ശക്തമായ മഴയില്‍ കടല്‍ കലങ്ങി നില്ക്കുന്ന അനുകൂല സാഹചര്യമാണുള്ളത്. അതിനാല്‍ മത്സ്യക്കൂട്ടം വടക്കന്‍ ജില്ലകളിലെ തീരങ്ങളില്‍ നില്‍ക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച ചാകരപോലെ മത്തി കൊല്ലം തീരത്ത് അണഞ്ഞിരുന്നു. മഴ വെള്ളം കലങ്ങിക്കിടന്ന ദിവസങ്ങളിലായിരുന്നു തീരത്ത് മത്തി കൂട്ടമായെത്തിയത്. ട്രോളിംഗ് നിരോധനമായതിനാല്‍ വലിയ വള്ളങ്ങള്‍ കൊല്ലത്തെ തീരങ്ങളില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് കടലില്‍ പോകുന്നത്. കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കുന്നില്ലെങ്കിലും വാടിയിലും പോര്‍ട്ട് കൊല്ലത്തും മത്സ്യബന്ധനവും മീന്‍ കച്ചവടവും നടക്കുന്നുണ്ട്.
തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളില്‍ നിന്നെത്തുന്ന വള്ളക്കാര് ഇവിടെ മത്സ്യബന്ധനം നടത്തുന്നുണ്ട്. അവര്‍ക്ക് ചെറുമീനുകളാണ് കിട്ടുന്നത്. മാന്തല്‍, ചെറിയ ചൂര, കിളിമീന്‍, നെത്തോലി എന്നിവയാണ് ലഭിക്കുന്നത്. കന്യാകുമാരിയില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ അങ്കീസ് വല ഉപയോഗിച്ചാണ് മാന്തല്‍ പിടിക്കുന്നത്. അവര്‍ മത്സ്യബന്ധനത്തിനായി അങ്കീസ് വല ഉപയോഗിക്കുമ്പോള്‍ കടലില്‍ വലിയ ശബ്ദം ഉണ്ടാകും. ഈ വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുമ്പോള്‍ മറ്റു മീനുകള്‍ ദൂരേക്കു പോകുന്നതായി പ്രായം ചെന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മാന്തല്‍ മീന്‍പിടിത്തത്തിനായി തലേന്നു തന്നെ വലയിടണം. രാത്രി കടലില്‍ തങ്ങണം. മാന്തലിനൊപ്പം കാരിപോലുള്ള മീനുകളും ശംഖും വലയില്പെടും. മത്സ്യബന്ധനം കഴിഞ്ഞ് വല വൃത്തിയാക്കുന്നതും വലിയ ജോലിയാണ്. അതിനാലാണ് കൊല്ലത്തെ മത്സ്യ തൊഴിലാളികള്‍ മാന്തല്‍ പിടിക്കാന്‍ മെനക്കെടാത്തത്.
ചെമ്മീന്‍ വില കൂടി
മത്സ്യ ലഭ്യത കുറഞ്ഞതോടെ ഇന്നലെ പോര്‍ട്ട് കൊല്ലത്ത് മത്സ്യവില വീണ്ടും കൂടി. കൊല്ലം വാടി കടപ്പുറത്ത് ഒരു കിലോ മാന്തല്‍ മത്സ്യത്തിന് 180 രൂപയായിരുന്നത് ഇന്നലെ 200 മുതല്‍ 220 രൂപവരെയായി ഉയര്‍ന്നു. ചെറിയചൂര ഒരു കിലോയ്ക്ക് 120-130 രൂപവരെ വിലയുണ്ടായിരുന്നത് 220 മുതല്‍ 230 രൂപവരെയായി വില കൂടി.
കിളിമീന്‍ കിലോയ്ക്ക് കഴിഞ്ഞയാഴ്ച 450 രൂപയായിരുന്നു. ഇന്നലെ കിളിമീന്‍ കിട്ടിയില്ല. നെത്തോലി കിലോക്ക് 50 രൂപയായി. കേരളത്തിന്റെ മിക്ക തീരങ്ങളിലും നെത്തോലി ലഭിക്കുന്നുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് തീരങ്ങളില്‍ നല്ല രീതിയില്‍ നെത്തോലി ലഭിക്കുന്നു. അതിനാല്‍ നെത്തോലി വില കുറഞ്ഞു. ഇന്നലെ ഏതാനും വള്ളങ്ങളില്‍ ചെമ്മീന്‍ എത്തി.
കിലോയ്ക്ക് 500 മുതല്‍ 550 രൂപവരെയാണ് തരം അനുസരിച്ച് വില. കൊച്ചിയില്‍ പോയാണ് കൊല്ലത്തെ മത്സ്യതൊഴിലാളികള്‍ ചെമ്മീന്‍ പിടിച്ചു മടങ്ങിയത്. ട്രോളിംഗ് നിരോധനം വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ വാടി കടപ്പുറത്ത് വലിയ തോതില്‍ മത്തി ലഭിച്ചിരുന്നു. ഇതാടെ ഒരു കിലോ മത്തിക്ക് 75 രൂപയ്ക്കാണ് ആദ്യം വിറ്റു തുടങ്ങിയത്. പിന്നീട് കിലോയ്ക്ക് 50 രൂപയായി വില കുറഞ്ഞു.
ഇനിയും കാത്തിരിക്കണം
നല്ല മഴ പെയ്ത് കലങ്ങിയ വെള്ളം കടലില്‍ എത്തിയാല്‍ മാത്രമേ ചെറു മത്സ്യക്കൂട്ടം തീരത്തേക്ക് വന്നണയുകയുള്ളൂ. മഴ കനക്കുന്നതോടെ കടലൊഴുക്ക് വടക്കു നിന്ന് തെക്കോട്ടാകും. മംഗലാപുരം ഭാഗത്തു നിന്ന് കടലൊഴുക്ക് കന്യാകുമാരിയിലേക്കാകുന്നതോടെ എക്കലും ചെളിയും കൊല്ലം തീരത്തടിയും. തോട്ടപ്പള്ളി, കായംകുളം, നീണ്ടകര ഭാഗങ്ങളില്‍ നിന്നു വെളളം ഒഴുകി തെക്കോട്ട് എത്തും.
കലങ്ങിയ വെള്ളത്തില്‍ ചെളിയില്‍ മത്സ്യകൂട്ടവും ചെമ്മീനും വന്നു നിറയുമെന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറി തോബിയാസ് പറഞ്ഞു.
ലേലം പോര്‍ട്ട് കൊല്ലത്തുമാത്രം
മത്സ്യ ലഭ്യത കുറഞ്ഞതോടെ പോര്‍ട്ട് കൊല്ലത്തു മാത്രമാണ് കഴിഞ്ഞ ദിവസം മത്സ്യ ലേലം നടന്നത്. രാത്രിയില്‍ മത്സ്യം എത്തിയാലാണ് വാടി മത്സ്യ ബന്ധന തുറമുഖത്ത്് ലേലം നടക്കുന്നത്. രാത്രി ലഭിക്കുന്ന മീനുകള്‍ കടലില്‍ എത്താതെ വന്നതിനാല്‍ പകല്‍ സമയത്ത് എത്തുന്ന മീന്‍ പിടിക്കാനായി രാവിലെയാണ് പോകുന്നത്. പോര്‍ട്ട് കൊല്ലത്ത് ഇന്നലെ രാവിലെ ഏഴുമുതലാണ് ലേലം ആരംഭിച്ചത്.
ട്രോളിഗ് നിരോധനം ആരംഭിക്കുകയും നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബര്‍ അടയ്ക്കുകയും ചെയ്തതോടെ വാടി, പോര്‍ട്ട് കൊല്ലം തീരങ്ങള്‍ മത്സ്യ കച്ചവട കേന്ദ്രങ്ങളായി മാറുകയാണ് പതിവ്.
ഇക്കുറി ജൂണിലെ മഴ കുറഞ്ഞതിനാല്‍ രാത്രി മത്സ്യബന്ധനം ഇല്ലാതായി. അതിനാല്‍ രാത്രിയില്‍ വാടി കടപ്പുറത്ത് മത്സ്യ കച്ചവടമില്ല. പകല്‍ പോര്‍ട്ട് കൊല്ലത്തുമാത്രമാണ് മത്സ്യ കച്ചവടമുള്ളത്.
ട്രോളിംഗ് നിരോധനം ഈമാസം കൂടി
സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ഈമാസം 31 ന് അവസാനിക്കും. ജൂണ്‍ ഒമ്പതിന് അര്‍ധ രാത്രി മുതലാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. കടല്‍ വിഭവങ്ങളുടെ പ്രജനന കാലയളവില്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.
നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ ഇന്‍ബോര്‍ഡ് വള്ളങ്ങള്ക്കൊപ്പമുള്ള കാരിയല്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള ബോട്ടുകള്‍ക്ക് കടലില്‍ പോകുന്നതിന് കര്‍ശന വിലക്കുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്ക്കുമാത്രമാണ് ഈ കാലയളവില്‍ കടലില്‍ പോകാവുന്നത്.
Tags : Local News Nattuvishesham Kollam