കോട്ടയം: ഓട്ടോറിക്ഷയില്‍നിന്നും വീട്ടില്‍നിന്നുമായി 13 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. കോട്ടയം പനച്ചിക്കാട് കുന്ന്പറമ്പില് കെ.ജി. മനു (30), ചെങ്ങളം മോറുകാട് കണിയാംപറമ്പില്‍ സുധി ജബ്ബാര്‍ (32), ഭാര്യ അല്‍ഫിയ (21) എന്നിവരെയാണ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ കുമരകം ചെങ്ങളം മോർകാട് ഭാഗത്താണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്ന് 1.092 ഗ്രാം എംഡിഎംഎയും 6.12 ഗ്രാം കഞ്ചാവും കണ്ടെത്തി.
എക്സൈസ് സംഘത്തെ കണ്ട് ചെങ്ങളത്തെ ഒരു ഇടവഴിയിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷയില്‍നിന്ന് മനുവിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലഹരി വസ്തുക്കള്‍ എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെയാണ് എക്സൈസ് സംഘം സുധി ജബ്ബാറിന്റെ ചെങ്ങളം മോര്‍കാട് ഭാഗത്തെ വീട്ടില്‍ പരിശോധന നടത്തി കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 12.1157 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വീട്ടിലേക്ക് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുന്നതു കണ്ട സുധി ജബ്ബാര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് എക്സൈസ് സംഘം ഇയാളുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. പിന്നീട് എക്സൈസ് ഓഫീസില്‍ എത്തി സുധി കീഴടങ്ങുകയായിരുന്നു.
ഇവരുടെ അക്കൗണ്ടിലേക്കാണ് ലഹരി മരുന്നുകള്‍ വില്‍ക്കുന്നതിന്റെ പണം ലഭിച്ചിരുന്നതെന്ന്് എക്സൈസ് സംഘം പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനും സിവില്‍ എക്സൈസ് ഓഫീസറുമായ ഷാനു കൃഷ്ണയുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണ്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ആര്. ദര്ശക്കിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബി. ആനന്ദ് രാജ്, എം. നൗഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.സി. ദീബീഷ്, ടി.എ. യേശുദാസ്, ഗ്രഡ് പ്രിവന്റീവ് ഓഫീസര്‍ അഫ്സല് കുട്ടി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. പ്രിയ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags : MDMA seized Nattuvishesham Districte news