അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് സുഖവാസകേന്ദ്രമായി മാറുന്നു. ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി മാറിന്നു. രേഖകളിൽ ചുമതലയുള്ള ഒരു എഎസ്ഐ ഉൾപ്പെടെ 12 പോലീസുകാരാണുള്ളത്. ഇതിൽ ഒരാൾ പോലീസ് സർജനൊപ്പവും മറ്റൊരാൾ ലയ്സൻ ഓഫീസർക്കൊപ്പവും മറ്റൊരാൾ പോലീസിനെ സഹായിക്കാനായി കോളജിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫീസിലുമാണ് ജോലി ചെയ്യുന്നത്.
ശേഷിക്കുന്ന പോലീസുകാരാണ് മൂന്നു ടേണായി ജോലി ചെയ്യുന്നത്. എന്നാൽ, ഒരേസമയം മൂന്നു പേരിൽ കൂടുതൽ എയ്ഡ് പോസ്റ്റിൽ കാണാറില്ല.12 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ വിശ്രമമാണ് ഇവർക്ക്. ഡ്യൂട്ടിയുള്ള പോലീസുകാർ സുഖവാസകേന്ദ്രത്തിന് തുല്യമായ അവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.
രാത്രികാല പരിശോധന പേരിനു പോലും നടത്താറില്ല. ആശുപത്രി പരിസരം പ്രത്യേകിച്ചും രാത്രികാലങ്ങളിൽ എല്ലാവിധ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും താവളമായി മാറുകയാണ്. ആശുപത്രി പരിസരത്ത് വാഹനമോഷണവും പതിവാണ്. മദ്യ, മയക്കുമരുന്ന് സംഘങ്ങളുടെ ഇടത്താവളമായി ആശുപത്രി പരിസരം മാറിയിട്ടും എയ്ഡ് പോസ്റ്റ് പോലീസ് അനങ്ങാറില്ല.
മാധ്യമ പ്രവർത്തകരടക്കം വിവരമറിയാൻ അന്വേഷിച്ചാലും ഒരു വിവരവും എയ്ഡ് പോസ്റ്റിൽനിന്ന് ലഭിക്കാറില്ല. ജോലി ചെയ്യാൻ താത്പര്യമില്ലാത്ത പോലീസുകാരേ തെരഞ്ഞുപിടിച്ച് ഇവിടെ നിയോഗിച്ചതുമൂലം എയ്ഡ് പോസ്റ്റ് സംവിധാനം കാഴ്ചവസ്തുവായി മാറി. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ശക്തമായത്.
ആലപ്പുഴ മെഡിക്കൽ കോളജ് ഒഴികെ കേരളത്തിലെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും പോലീസ് സ്റ്റേഷനുണ്ട്. എന്നാൽ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിറ്റാണ്ട് പിന്നിട്ടിട്ടും പോലീസ് സ്റ്റേഷൻ യാഥാർഥ്യമായില്ല. വിശാലമായ കാമ്പസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മുൻകൈയെടുത്ത് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിനായി എസ്റ്റിമേറ്റുമെടുത്തിരുന്നു. എന്നാൽ, തുടർ പ്രവർത്തനം നിലച്ചതോടെ പോലീസ് സ്റ്റേഷൻ കടലാസിലതുങ്ങി. ഇപ്പോൾ രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരവകുപ്പ് മന്ത്രിയായതോടെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് സംവിധാനം ഉടച്ചുവാർത്ത് ഇവിടെ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണർന്നിരിക്കുകയാണ്.
ഇതിനായി ജി. സുധാകരൻ എംഎൽഎയും മുൻകൈയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.