മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിനുമുന്നിൽ തെരുവുനായ്ക്കൾ.
മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ആശുപത്രി പരിസരത്തും കാന്പസിലും നൂറുകണക്കിനു നായ്ക്കളാണു വിഹരിക്കുന്നത്. രോഗികളടക്കമുള്ളവർക്കെതിരേ കുരച്ചെത്തുന്നതിനാൽ ഇവരും ഭീതിയിലാണ്. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപ്പേർക്കു കടിയേറ്റു. ഡോക്ടർമാരും നായ്ക്കളുടെ ആക്രമണത്തിനിരയായി.
അത്യാഹിതവിഭാഗത്തിനു മുന്നിലും സമീപപ്രദേശത്തും ന്യായവില മെഡിക്കൽ ഷോപ്പ്, ഒപി കൗണ്ടർ, ആശുപത്രി മെഡിക്കൽ ഷോപ്പ് കൗണ്ടർ, പേവാർഡുകൾ, എച്ച്ഡിസി ലാബുകൾ, കാന്റീൻ എന്നിവയ്ക്കു സമീപം നായ്ക്കൾ കൂട്ടത്തോടെയെത്തുന്നു. നായ്ക്കളെ ഭയന്ന് ആശുപത്രി സുരക്ഷാജീവനക്കാർ വടി കൈയിൽ കരുതാറുണ്ട്. ശ്രദ്ധതെറ്റിയാൽ ഇവ വാർഡുകളിലേക്കും കടക്കും.
കോളജ് കാന്പസിലെ വിവിധ ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലും നായ്ക്കൾ പെരുകി. ഇരുചക്രവാഹനത്തിൽ എത്തുന്നവരും നായ്ക്കൾ കുതിച്ചെത്തുന്നതോടെ ഭയന്ന് അപകടത്തിൽപെടുന്നു.
നായ്ശല്യം ഒഴിവാക്കാൻ അവണൂർ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണു പരാതി. വടക്കാഞ്ചേരി നഗരസഭ, അവണൂർ-മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിലാണു മെഡിക്കൽ കോളജ്. സ്കൂൾ, കോളജ്, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ താവളമാക്കിയ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവിടെത്തന്നെ തുറന്നുവിടുന്നതാണു പ്രശ്നമെന്നു പ്രദേശത്തുള്ളവർ പറഞ്ഞു.
Tags : NattuVishesham DistricteNews