കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാന്പ് എക്സൈസ് മന്ത്രി എം. ലിജു, കൃഷി മന്ത്രി ടി. സിദ്ദിക്ക്, കെ.സി. വേണുഗോപാൽ എംപി, റെജി ചെറിയാൻ എംഎൽഎ എന്നിവർ സന്ദർശിച്ചപ്പോൾ.
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് മേഖലകളിൽ ജില്ലയുടെ ചുമതലയുള്ള സഹകരണ മന്ത്രി എം. ലിജു, കൃഷി മന്ത്രി ടി. സിദ്ദിഖ്, കെ.സി. വേണുഗോപാൽ എംപി എന്നിവരടങ്ങുന്ന സംഘം സന്ദർശനം നടത്തി. റെജി ചെറിയാൻ എംഎൽഎയും ജില്ലാ കളക്ടർ ഷാജി വി. നായരും കുട്ടനാട്ടിലെ ജനപ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ സംഘം അടിയന്തര ആശ്വാസ നടപടികൾ ഉറപ്പുനൽകി. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഫാ. തോമസ് പോരുകര സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ സംഘം നേരിട്ടെത്തി. തുടർന്ന് പോരുകര സ്കൂളിൽ കർഷകരുടെയും ദുരിതബാധിതരുടെയും പ്രത്യേക യോഗം ചേർന്നു. കുട്ടനാടൻ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി ടി.സിദ്ദിഖ് ഉറപ്പ് നൽകി.
പുനഃകൃഷി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് സഹകരണ, കൃഷി, ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടിപ്പിച്ച് പ്രത്യേക യോഗം ചേരും. കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുന്നതോടൊപ്പം അവരെ കാർഷിക മേഖലയിൽ നിലനിർത്തുന്നതിനാവശ്യമായ എല്ലാ നടപടികളും ചർച്ച ചെയ്തു നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.മടവീഴ്ചയുണ്ടായ ചമ്പക്കുളം പഞ്ചായത്തിലെ മൂല പൊങ്ങമ്പ്ര പാടശേഖരവും പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരവും തെക്കെ മണപ്പിള്ളി പാടശേഖരവും കൃഷി മന്ത്രി സന്ദർശിച്ചു.
തോട്ടപ്പള്ളി സ്പിൽവേ ഭാഗത്തും ലീഡിംഗ് ചാനലിലും കഴിഞ്ഞ എട്ടുവർഷമായി നടത്തിയ ആഴംകൂട്ടൽ പ്രവർത്തികളുടെ ഫലപ്രാപ്തി വിയിരുത്താൻ പ്രത്യേക പഠനം നടത്തുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
കർഷകർക്കും നാശനഷ്ടങ്ങൾ സംഭവിച്ച മറ്റ് ആളുകൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
Tags : Nattuvishesham Local News Ministers MPs Kuttanad