മൂവാറ്റുപുഴ : ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കി മൂവാറ്റുപുഴ നഗരസഭ ബജറ്റ്. വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം ബജറ്റ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. 62,44,87,813 രൂപ വരവും 51,96,96,647 രൂപ ചെലവും 10,47,91,166 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നഗരത്തിന്റെ മുഖഛായ മാറ്റുന്ന തരത്തില്‍ നദീതീരങ്ങളില്‍ സൗകര്യപ്രദമായ നടപ്പാതകൾ, വിശ്രമ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര ആകര്ഷണങ്ങള് എന്നിവ സൃഷ്ടിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തി. പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ നഗരസഭയുടെ ഉപയോഗപ്പെടുത്താത്ത സ്ഥലങ്ങള്‍ കണ്ടെത്തി ഒരുക്കാന്‍ 40 ലക്ഷം നീക്കി വച്ചു.
മോഡേണ്‍ ഫിഷ് മാര്‍ക്കറ്റിലേക്ക് വഴി നിര്‍മിക്കാന്‍ 10 ലക്ഷം. വൈദ്യുത കാറുകളുടെ പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം, ഓണ്‍ കോള്‍ ഓട്ടോ പദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും വിധം സ്നേഹ സമുച്ചയം ഭവന പദ്ധതി, ഇതിനായി 50 ലക്ഷവും സ്ത്രീകളുടെ ക്ഷേമത്തിനായി 25 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ശുചിത്വ മിഷനില്‍ നിന്ന് ഗ്രാന്റായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 30 കോടി വിനിയോഗിച്ച് ഗ്രീന്‍ പാര്‍ക്ക് നിര്‍മിക്കും. ഇതിനു പുറമേ ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 92 ലക്ഷം വകയിരുത്തി.
നഗരത്തിന്റെ പ്രൗഢിക്ക് അനുയോജ്യമായ രീതിയിൽ വെള്ളപ്പൊക്ക ഭീഷണിയെ അതിജീവിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഹാള്‍ നിര്‍മിക്കും. ആധുനിക മത്സ്യ മാര്‍ക്കറ്റ്, അര്‍ബന്‍ ഹാറ്റ്, സ്റ്റോട്ടര്‍ ഹൗസ് എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മൂന്നുലക്ഷവും സത്രം കോംപ്ലക്സ്, പേവാര്‍ഡ് കോംപ്ലക്സ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്ക് 31 ലക്ഷവും നഗരസഭ വക കച്ചേരിത്താഴം ഷോപ്പിംഗ് കോംപ്ലക്സ് അറ്റകുറ്റപ്പണികള്‍ക്ക് 14 ലക്ഷവും മുനിസിപ്പല്‍ പാര്‍ക്കില്‍ കളി ഉപകരണങ്ങള്‍ വാങ്ങാന്‍ അഞ്ചുലക്ഷവും വയോജന വിജ്ഞാന സൗഹൃദ കേന്ദ്രത്തിന് 10 ലക്ഷവുമടക്കം പൊതുഭരണ- ധനകാര്യ വിഭാഗത്തിനായി 89,75,000 രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
സമഗ്ര നെല്‍കൃഷി വികസനം, പുരയിട കൃഷി വികസനം, കുറ്റിക്കുരുമുളക് വിതരണം, പച്ചക്കറി കൃഷി വികസനം, എച്ചഡിപി ചട്ടികളും സ്പ്രേയിംഗ് മിക്സറും പച്ചക്കറി തൈകളും വിതരണം എന്നിവയടക്കം കൃഷി വികസനത്തിനായി പത്തൊമ്പതര ലക്ഷം വകയിരുത്തി.