ദേശീയപാതാ പ്രൊജക്ട് ഡയറക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ലേബർ കവലയിൽ പരിശോധന നടത്തുന്നു.
പറവൂർ: ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി വടക്കേക്കര പഞ്ചായത്ത് പരിധിയിലെ പ്രശ്നങ്ങൾ പരിശോധിക്കാനായി ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് കിലോമീറ്റർ പ്രദേശത്തെ നിർമാണ പുരോഗതി സംഘം വിലയിരുത്തി.
ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തെ വള്ളാട്ടുതറ റോഡിന്റെയും വാവക്കാട്-മാച്ചാന്തുരുത്ത് റോഡിന്റെയും ടാറിംഗ് ഉടൻ നടത്തും. ലേബർ കവലയിൽ ഏഴു മീറ്റർ നീളത്തിൽ കാന നിർമിക്കും. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
കട്ടത്തുരുത്ത്, തുരുത്തിപ്പുറം അടക്കം നാലിടങ്ങളിൽ സർവീസ് റോഡ് നിർമിക്കും. മുറവൻതുരുത്തിൽ അടിപ്പാത പ്രായോഗികമല്ലാത്തതിനാൽ ഓവർബ്രിഡ്ജ് സംവിധാനം ഒരുക്കുമെന്നും എല്ലാ കണക്ടിവിറ്റി റോഡുകളെയും ഹൈവേയുമായി ബന്ധിപ്പിക്കുമെന്നും എൻഎച്ച് അധികൃതർ ഉറപ്പു നൽകി.
പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 12 കോടിയുടെ പ്രോജക്ട് ദേശീയപാതാ അഥോറിറ്റിക്ക് പഞ്ചായത്ത് കൈമാറി. ഇതിന് അംഗീകാരം നൽകാമെന്നുമുള്ള ഉറപ്പും പ്രോജക്ട് ഡയറക്ടർ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് പറഞ്ഞു.
Tags : Local News Nattuvishesham Ernakulam