പൊള്ളക്കടയിലെ അടിപ്പാത നിര്‍മാണം പാതിവഴിയില്‍ നിലച്ചനിലയില്‍.
കാഞ്ഞങ്ങാട്: കരാര്‍ കമ്പനിയുടെ മെല്ലെപ്പോക്ക് നയം കാരണം പൊള്ളക്കടയില്‍ ദേശീയപാത നിര്‍മാണം ഇഴയുന്നു. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ ദേശീയപാത സര്‍വീസ് റോഡിന്റെ പണി അടക്കം പൂര്‍ത്തിയാകാറായിട്ടും കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സ് പൊള്ളക്കടയോട് മുഖം തിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
സര്‍വീസ് റോഡ് നിര്‍മാണത്തിനായി ഏമ്പംകുണ്ട് തോട് നാലുവര്‍ഷം മുമ്പാണ് മേഘ കമ്പനി ഭാഗികമായി നികത്തിയത്. ദേശീപാതയുടെ പടിഞ്ഞാറുഭാഗത്താണ് ഏമ്പംകുണ്ട് തോടുള്ളത്. വിസ്തൃതിയുണ്ടായിരുന്ന തോടിന്റെ പകുതിയും നികത്തിയതോടെ മഴക്കാലത്ത് തോട് കവിഞ്ഞ് സമീപത്തെ മൂന്നേക്കറോളം വരുന്ന വയലിലേക്ക് വെള്ളം കുത്തിയൊലിക്കുന്നു. വയലില്‍ മണ്ണും ചെളിയും നിറയുന്നത് കാരണം നെല്‍കൃഷി ചെയ്യാന്‍ പോലുമാകാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. നെല്‍കൃഷി ചെയ്യോന് സാധിക്കാത്തതിനാല്‍ കര്‍ഷകര്‍ കടബാധ്യതയിലാണ്.
സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന് ശേഷം തോട് പൂര്‍വസ്ഥിതിയിലാക്കി നല്‍കാമെന്ന് മേഘ കനി ഉറപ്പ് നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, സര്‍വീസ് റോഡിന്റെ പണി ഈ ഭാഗത്ത് ഇതുവരെ തുടങ്ങിയിട്ടില്ല. തോടിന് കുറുകെയുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന പാലം മാറ്റി താത്കാലികമായി ഇരുമ്പു പാലം മേഘ കമ്പനി നിര്‍മിച്ചു നല്‍കിയിരുന്നു.
മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്പോള് തോടിന്റെ ഒരുഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. തോട് ഇടിയുന്നത് തടയാന്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചുതരാമെന്ന മേഘയുടെ വാഗ്ദാനവും പൊള്ളയായി മാറിയെന്നാണ് നാട്ടുകാരുടെ ആരോപണം.
പൊള്ളക്കടയുടെ മറ്റു ഭാഗങ്ങളില്‍ സര്‍വീസ് റോഡിന്റെ പണി നടക്കുകയാണെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. സര്‍വീസ് റോഡിനായി ദേശീയപാതയുടെ കിഴക്കുഭാഗത്ത് വലിയ കുഴിയെടുത്തിട്ടുണ്ട്. ഈ കുഴിയും ഇതില്‍ നിന്ന് പുറത്തിട്ട മണ്ണും മാസങ്ങളായി അതേ പടിയുണ്ട്. മഴക്ക് മുമ്പ് പണി പൂര്‍ത്തിയായില്ലെങ്കില്‍ ഈ ഭാഗത്ത് കൂടി ആര്‍ക്കും നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മാത്രമല്ല, ഈ കുഴി വാഹനയാത്രക്കും കാല്‍നടയാത്രക്കും ഒരു പോലെ അപകടഭീഷണിയുമയര്ത്തുന്നുണ്ട്.