സ്വന്തം ലേഖകൻ
തൃശൂർ: ഒരിടവേളയ്ക്കുശേഷം കൂർക്കഞ്ചേരിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ന്യൂജൻ ഗുണ്ടകളാണു തലപൊക്കുന്നത്. മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇവരെ പൂയാഘോഷത്തിനുമുന്പേ അടിച്ചൊതുക്കാനുള്ള ശ്രമത്തിലാണ് നെടുപുഴ പോലീസ്.
രാത്രിയും പകലും വ്യത്യാസമില്ലാതെ ബൈക്കിലും മറ്റും കറങ്ങിനടന്ന് ആർക്കുനേരേയും അക്രമം കാണിക്കുന്നതാണ് ഇവരുടെ രീതി. പൊതുജനത്തെ പേടിപ്പിച്ചുനിർത്തി ഗുണ്ടാനേതാവ് ചമയാനാണു ശ്രമം. രാസലഹരിയടക്കമുള്ളവ ഉപയോഗിക്കുന്ന ഇവർ ആയുധങ്ങൾ കാട്ടിയാണ് ജനങ്ങളെ വിരട്ടുന്നത്. സ്വബോധമില്ലാതെ പെരുമാറുന്നതിനാൽ പിടിച്ചുമാറ്റാൻപോലും ആളുകൾക്കു പേടിയാണ്.
നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചാണപ്പട്ട ലെയിൻ, എകെജി സെന്റർ എന്നിവിടങ്ങളിലാണ് ശല്യം കൂടുതൽ. അടുത്തിടെ നിരപരാധികളായ ഒരുപാടുപേർ ഇവരുടെ ആക്രമണങ്ങൾക്കും വിരട്ടലിനും വിധേയമായി. ഏതെങ്കിലും വിധത്തിൽ എതിർക്കുന്നവരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അവശരാക്കിവിടുകയാണ്. സ്ത്രീകളോടും കുട്ടികളോടുംവരെ ഇവർ അതിക്രമത്തിനു മുതിരുന്നു.
പലരും പോലീസ് സ്റ്റേഷനിൽ പരാതി വിളിച്ചുപറയുന്നുണ്ട്. നേരിട്ടു പരാതിപ്പെട്ടാൽ വീണ്ടും ഭീഷണിയുണ്ടാകുമെന്ന ഭീതിയുമുണ്ട്. ആക്രമണത്തിനു വിധേയരായ ചിലരുടെ പരാതിയിൽ പോലീസ് നടപടികൾ ആരംഭിച്ചു.
ഏതുവിധേനയും അക്രമിസംഘങ്ങളെ തുരത്താനാണു പോലീസ് ശ്രമം. അക്രമിസംഘങ്ങളിലെ ചിലർക്കു ലഹരിമാഫിയകളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. രാത്രിയിൽ പോലീസ് പട്രോളിംഗും ഏർപ്പെടുത്തി.
കഴിഞ്ഞദിവസം അർധരാത്രിയിൽ ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ടു യുവാക്കൾക്കു പരിക്കേറ്റിരുന്നു. സംഭവത്തിൽ പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നെല്ലിശേരി വീട്ടിൽ സെബിൻ (മെട്ട സെബി), എൻവിൻ, നിജോ ജോസഫ് എന്നിവർക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ അന്വേഷണം ഭയന്ന് നേരത്തേ പല കേസുകളിലുംപെട്ടിട്ടുള്ള ചില ന്യൂജൻ ഗുണ്ടകൾ ഒളിവിലാണ്.
ഒരുകാലത്തു നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ വടൂക്കര, ചിയ്യാരം, നെടുപുഴ, പനമുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ഗുണ്ടാസംഘങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങൾക്കുമുന്പേ എസ്ഐയായി ചുമതലയേറ്റ ബിജോയ്യുടെ നേതൃത്വത്തിലാണ് അത്തരം സംഘങ്ങളെ അടിച്ചൊതുക്കി മേഖലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്. അക്കാലത്ത് പോലീസിനെയും രാഷ്ട്രീയനേതൃത്വങ്ങളെയും ജനങ്ങളെയുമെല്ലാം വെല്ലുവിളിച്ചായിരുന്നു ഗുണ്ടാവിളയാട്ടം. അത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Kurukshetra nattuvisesham local news