പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി വിശ്വാസികൾ പിതൃതർപ്പണം നടത്തുന്ന കർക്കടകവാവ് നാളെ. ബലിക്കു മുന്നോടിയായി മനസും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന് ആചരിക്കും. പിതൃപുണ്യം തേടി ധ്യാനാത്മകമായ മനസോടെ ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ. ജില്ലയിലെ വിവിധ പുണ്യതീർഥങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കർക്കടകത്തിലെ അമാവാസി ദിവസമായ നാളെ പുലർച്ചെ 12നു തന്നെ വിവിധ തീർഥക്കരകളിൽ ബലിതർപ്പണം ആരംഭിക്കും. പുരോഹിതരുടെ നിർദേശപ്രകാരം വേവിച്ച ചോറും മറ്റു ബലിവസ്തുക്കളും ചേർത്താണ് തർപ്പണം നടത്തുന്നത്. കടലിലും നദികളിലും ക്ഷേത്രക്കുളങ്ങളിലും ബലി ഒഴുക്കുന്നതും കാക്കയ്ക്ക് ബലിച്ചോറ് നൽകുന്നതും ആചാരത്തിന്റെ ഭാഗമാണ്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലാണു കൂടുതൽ പേർ ക്ഷേത്രപിണ്ഡം സമർപ്പിക്കാനെത്തുന്നത്. ഇക്കുറിയും ഇവിടെ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർക്കല പാപനാശം കടപ്പുറത്ത് ഇന്നു വൈകുന്നേരത്തോടെ ബലി തർപ്പണച്ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലത്തും വർക്കലയിലും ഉൾപ്പെടെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ തിലഹോമത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. ശംഖുമുഖം, അരുവിപ്പുറം, അരുവിക്കര, നെയ്യാറ്റിൻകര രാമേശ്വരം, കന്യാകുമാരി, കുഴിത്തുറ താമ്രപർണീതടം എന്നിവിടങ്ങളിലും പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തികൊണ്ടു ബലിതർപ്പണം സുഗമമായി നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.