പാലാ: നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11 ന് ചര്‍ച്ചയ്ക്കെടുക്കും. ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് അവസരം മുതലാക്കാന്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മണ്ഡലം കമ്മിറ്റിയും ദിയാ ബിനു പുളിക്കക്കണ്ടത്തില്‍ അവിശ്വാസം രേഖപ്പെടുത്തി പ്രമേയം പാസാക്കി യുഡിഎഫ് നേതൃത്വത്തിന് അയച്ചിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കെഡിപി നേതൃത്വം കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്കി.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല
26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് -എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് -ആറ്, കേരള കോണ്‍ഗ്രസ് -മൂന്ന്, സ്വതന്ത്ര മുന്നണി -മൂന്ന്, കെഡിപി- ഒന്ന്, സ്വതന്ത്ര- ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിച്ചത്. ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനമേല്‍ക്കുകയായിരുന്നു.
എന്തിനും തയാര്‍: സ്വതന്ത്ര മുന്നണി
സ്വതന്ത്ര മുന്നണി അംഗങ്ങളായ തങ്ങൾ എന്തിനും തയാറാണെന്നും പന്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കളത്തിലാണെന്നും സ്വതന്ത്ര മുന്നണിയിലെ കൗണ്‍സിലര്‍ ബിജു പുളിക്കക്കണ്ടം പറഞ്ഞു. അവിശ്വാസം കഴിയുന്നതു വരെ തങ്ങള്‍ രാഷ്ട്രീയം പറയില്ല. അവിശ്വാസം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഇന്നലെ നഗരസഭയിലെ ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ ചില വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. പല ജീവനക്കാരും പ്രസംഗിച്ചത് ദിയയെ ഏറെ പ്രശംസിച്ചാണ്.
ഇപ്പോഴും വ്യക്തതയില്ല
നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിന് എതിരായി ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സ്വതന്ത്ര മുന്നണിയുമായി കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ കൗണ്‍സിലര്‍മാരില്‍ ആരെങ്കിലും രണ്ടു പേര് വിപ്പ് ലംഘിച്ചാല്‍ അവിശ്വാസം വിജയിക്കും.
കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലിന്റെയും സ്വതന്ത്ര മുന്നണിയുമായി പോലീസ് കേസുകളുള്ള കോണ്‍ഗ്രസിലെ ബിജു മാത്യൂസിന്റെയും നിലപാട് നിര്‍ണായകമാകും. മായാ രാഹുലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തെങ്കിലും സ്വതന്ത്രയായി വിജയിച്ച ഇവര്‍ക്ക് വിപ്പ് ബാധകമല്ല.
അവിശ്വാസപ്രമേയത്തെ യുഡിഎഫിന്റെ നിര്‍ദേശമനുസരിച്ച് നേരിടാനാണ് സ്വതന്ത്ര കൂട്ടായ്മ അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഒരു തീരുമാനം എടുക്കട്ടെ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സ്വതന്ത്ര കൂട്ടായ്മ. അതേസമയം അവിശ്വാസം വിജയിച്ചാല്‍ ഇടതുപക്ഷത്തിന് ഭരണം കിട്ടാന്‍ സാധ്യതയുണ്ട്. അവിശ്വാസം വിജയിച്ചില്ലെങ്കില്‍ അത് പ്രാദേശികമായി കോണ്‍ഗ്രസിനെതിരേയുള്ള ആയുധമാക്കാനും ഇടതുപക്ഷം ലക്ഷ്യമിടുന്നു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട് നിര്‍ണായകം
ചെയര്പേഴ്സനെതിരേയുള്ള അവിശ്വാസം വിജയിക്കണമെങ്കില്‍ 14 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ. എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടു പേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്കിയതിനാല് അത് ലംഘിക്കുന്നത് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകും. വിപ്പ് ലംഘിച്ചാല്‍ കൗണ്‍സിലർ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറ് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാവുകയും ചെയ്യും.
അതേസമയം യുഡിഎഫ് ഭരണം നിലനിര്‍ത്തണമെന്നാണ് മൂന്ന് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യം പരസ്യമായിത്തന്നെ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാടും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന് ആക്കം കൂട്ടിയത് ഇരുകൂട്ടരും തമ്മിലുണ്ടായ രണ്ട് പോലീസ് കേസുകളാണ്. ആദ്യ പോലീസ് കേസിനു കാരണമായത് കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയമാണ്.
ഇതു സംബന്ധിച്ച് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും സഹോദരന് ബിജു പുളിക്കക്കണ്ടവും ബിജു മാത്യൂസിനെ ഭീഷണിപ്പെടുത്തിയതായും മര്‍ദിക്കാന്‍ ശ്രമിച്ചതായും കാണിച്ച് ബിജു പോലീസില്‍ പരാതി നല്കി.
പിന്നീട് ചെയര്‍പേഴ്സന്റെ ചേമ്പറില്‍ നിന്നും ഫയല്‍ മോഷണം പോയി എന്നു കാണിച്ച് ബിജു മാത്യൂസിനെതിരേ ചെയര്‍പേഴ്സനും നഗരസഭാ സെക്രട്ടറിയും പോലീസില്‍ പരാതി നല്കി. വിഷയം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.