കൽപ്പറ്റ: പിരിച്ചുവിട്ട സുഗന്ധഗിരി ഏലം പ്രോജക്ടിലെ കുടുംബങ്ങൾ കൈവശഭൂമിക്ക് പട്ടയം ലഭിക്കാതെ വലയുന്നു. പട്ടയത്തിന്റെ അഭാവത്തിൽ ഭൂമി പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളിൽനിന്നു വായ്പ എടുക്കാൻപോലും കഴിയാതെ വിഷമിക്കുകയാണ് പ്രോജക്ട് ഭൂമിയിലെ പട്ടികജാതി, വർഗ കുടുംബങ്ങൾ. സുഗന്ധഗിരിയിൽ ഭൂമി അനുവദിച്ച കുടുംബങ്ങൾക്ക് കൈവശരേഖയാണ് സർക്കാർ നൽകിയത്. പട്ടയത്തിന് കൈവശക്കാർ നടത്തുന്ന ശ്രമം ഇനിയും ലക്ഷ്യത്തിലെത്തിയില്ല.
വൈത്തിരി താലൂക്കിലാണ് സുഗന്ധഗിരി. അടിമവേലയിൽനിന്നു മോചിപ്പിച്ച പട്ടികവർഗ കുടുബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 1976ലാണ് ഇവിടെ ഏലം പ്രോജക്ട് ആരംഭിച്ചത്. 1,500 ഹെക്ടർ വരുന്ന പ്രോജക്ട് ഭൂമി 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്)നിയമപ്രകാരം സർക്കാരിൽ നിക്ഷിപ്തമായതും സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഭൂരഹിത പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ചു നൽകുന്നതിനു വനം വകുപ്പിൽനിന്നു റവന്യു വകുപ്പിനു കൈമാറിയതുമാണ്.
1977ൽ രൂപീകൃതമായ സൗത്ത് വയനാട് ഗിരിജൻ ജോയിന്റ് ഫാമിംഗ് കോഓപറേറ്റീവ് സൊസൈറ്റിക്കു കീഴിലായിരുന്നു പ്രോജക്ട് പ്രവർത്തനം. പട്ടികവർഗ കുടുംബങ്ങൾക്കാണ് സൊസൈറ്റിയിൽ അംഗത്വം നൽകിയത്. സൊസൈറ്റി അംഗങ്ങൾക്കു പുറമേ പട്ടികവർഗത്തിൽപ്പെട്ടവരെയും പട്ടികജാതിക്കാരെയും പ്രോജക്ടിൽ തൊഴിലാളികളായി നിയമിച്ചിരുന്നു. ഭൂമി ഉത്പാദനക്ഷമമാക്കിയശേഷം അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം.
ഏലവും കാപ്പിയും കുരുമുളകും ഉൾപ്പെടെ കൃഷികളുണ്ടായിരുന്ന പ്രോജക്ട് ഭൂമി സൊസൈറ്റി അംഗങ്ങൾക്ക് അനുവദിക്കണമെന്ന ആവശ്യം പിൽക്കാലത്ത് ശക്തമായി. ഇത് സർക്കാർ അംഗീകരിച്ചതിനെത്തുടർന്ന് 2012 ഏപ്രിൽ 20ന് സൊസൈറ്റിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് ഭൂമി പതിച്ചുനൽകി. സൊസൈറ്റി അംഗങ്ങൾ ഉൾപ്പെടുന്ന 356 പട്ടികവർഗ കുടുംബങ്ങൾക്ക് അഞ്ച് ഏക്കർ വീതവും തൊഴിലാളികളായിരുന്ന 22 പട്ടികവർഗക്കാർക്കു രണ്ട് ഏക്കർ വീതവും 22 പട്ടികജാതിക്കാർക്ക് ഒരു ഏക്കർ വീതവും ഭൂമിയാണ് നൽകിയത്. സൊസൈറ്റി അംഗങ്ങളായിരുന്നവർ പ്രത്യേക യോഗം ചേർന്നാണ് തൊഴിലാളികളായിരുന്ന പട്ടികജാതിക്കാർക്ക് ഭൂമി അനുവദിക്കാൻ തീരുമാനിച്ചത്.
1997 ഫെബ്രുവരി 11ലെ ജിഒ(എംഎസ്) 88/97/റവന്യു നന്പർ ഉത്തരവ് പ്രകാരമുള്ള കൈവശരേഖയാണ് സുഗന്ധഗിരിയിലെ കുടുംബങ്ങൾക്ക് നൽകിയത്. ഭൂമി കൈമാറാനും മരം മുറിക്കാനും മറ്റും കൈവശക്കാർക്ക് അനുവാദമില്ല. മരങ്ങളുടെ ഉടമാവകാശം വനം വകുപ്പിനാണ്. സുഗന്ധഗിരി ഭൂമി നിക്ഷിപ്ത വനമായാണ് വില്ലേജ് ബിടിആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൈവശരേഖ അനുവദിച്ച സ്ഥലത്തിന് പട്ടയം ലഭ്യമാക്കുന്നതിന് സർക്കാർ തീരുമാനം ആവശ്യമാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പട്ടികവർഗക്കാർക്ക് പതിച്ചുനൽകുന്നതിനു വിട്ടുകിട്ടിയ ഭൂമിക്ക് 1974ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്സ്(വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്)ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കുന്നതിനു നടപടിയാണ് സ്വീകരിക്കേണ്ടതെന്നു സർക്കാർ നിർദേശമുണ്ട്.
പട്ടയം ആവശ്യപ്പെട്ട് എൻസിപി സുഗന്ധഗിരി യൂണിറ്റ് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ അപേക്ഷ നൽകിയിരുന്നു. ഇതേത്തുർന്ന് പ്രോജക്ടിലെ കുടുംബങ്ങൾക്ക് അനുവദിച്ച കൈവശരേഖ റദ്ദുചെയ്ത് പട്ടയം നൽകാമോ എന്നതിൽ ഉദ്യോഗസ്ഥതലത്തിൽ പരിശോധന നടന്നുവരുന്നതായാണ് വിവരം. പട്ടയം അനുവദിക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്തുന്നതിന് എൻസിപി സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തുമെന്ന് സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, ജില്ലാ സെക്രട്ടറി എ.എച്ച്. സൈമണ്, സുഗന്ധഗിരി യൂണിറ്റ് പ്രസിഡന്റ് എസ്. സുമേഷ് എന്നിവർ പറഞ്ഞു.
Tags : Sugandhagiri