പ്രതീകാത്മക ചിത്രം
തൃശൂർ: കളവും ചതിയുമില്ലാത്ത കാലത്തിന്റെ ഓർമയിൽ ഓണം ആഘോഷിക്കുന്നവേളയിൽ, വിപണിയിലെ തട്ടിപ്പുകൾക്കു തടയിടാൻ ലീഗൽ മെട്രോളജി വകുപ്പ്.
ഇന്നു മുതൽ 25 വരെ വിവിധ സ്ക്വാഡുകളായി തിരിഞ്ഞു ജില്ലയുടെ വിവിധയിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനകൾ സം ഘടിപ്പിക്കാനാണു നീക്കം.
മുദ്ര പതിപ്പിക്കാത്ത അളവ്- തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ചു വില്പന നടത്തുക, എംആർപിയേക്കാൾ കൂടുതൽ വില ഈടാക്കുക, വില തിരുത്തി പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ക്രമക്കേടുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
ഉത്പന്ന നിർമാതാവിന്റെ വിലാസം, ഉത്പന്നത്തിന്റെ പേര്, പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പനവില എന്നിവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപനയ്ക്കായി സൂക്ഷിച്ചാൽ പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്നും മുന്നറിയിപ്പു നല്കി.
അളവുതൂക്ക നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരെ അറിയിക്കാം.
അളവുതൂക്ക നിയമലംഘനം അറിയിക്കാനുള്ള ഫോൺ നന്പറുകൾ
ചാവക്കാട്: 8281698078, ചാലക്കുടി: 9400064085, കുന്നംകുളം: 9400064086, കൊടുങ്ങല്ലൂർ: 8281698083, ഇരിങ്ങാലക്കുട സർക്കിൾ വൺ-8281698081, ഇരിങ്ങാലക്കുട സർക്കിൾ ടു: 8281698082, വടക്കാഞ്ചേരി: 8281698079, ജില്ലാ കൺട്രോൾ റൂം: 0487-2363612.