തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോയ അതിഥി തൊഴിലാളികളിൽ കേവലം 40 ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്.
കൊല്ലം: നിര്‍മാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവര്‍ധനയും അതിഥിത്തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങിയതും കെട്ടിട നിര്‍മാണ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. നാട്ടിലേക്കു മടങ്ങിപ്പോയ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ തിരികെ വരാത്തതും പ്രാദേശിക തൊഴിലാളികളുടെ കടുത്ത ക്ഷാമവും കേരളത്തിലെ നിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു.
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോയ തൊഴിലാളികളിൽ കേവലം 40 ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലം ആരംഭിച്ചതും അവിടെത്തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായതുമാണ് തൊഴിലാളികൾ കേരളത്തിലേക്കു മടങ്ങുന്നതിന് വിമുഖത കാണിക്കാൻ കാരണം.
ഇതോടെ വൻകിട വികസന പദ്ധതികൾ മുതൽ സാധാരണക്കാരുടെ ഭവന നിർമാണങ്ങൾ വരെ പാതിവഴിയിൽ സ്തംഭിച്ച അവസ്ഥയിലാണ്. കഠിനമായ നിർമാണ ജോലികൾക്ക് മലയാളി തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം നിലനിൽക്കെ, ലഭ്യമായ ഇതര സംസ്ഥാനത്തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നതും കരാറുകാർക്കും സാധാരണക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. തൊഴിലാളികളുടെ ക്ഷാമം മൂലം കൃത്യസമയത്ത് പണികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വൻ തുക പിഴയൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് കരാറുകാർ. ഇതിനുപുറമെ ഇന്ധനവിലയും നിർമാണ സാമഗ്രികളുടെ വിലയും കുതിച്ചുയരുന്നതും ഈ മേഖലയ്ക്ക് ഇരട്ടപ്രഹരമാകുന്നുണ്ട്.
ഇതിനിടയിൽ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) നിർമാണമേഖലയുടെ സ്തംഭനാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സമഗ്ര നടപടി സ്വീകരിക്കണമെന്ന് ലെന്‍സ്ഫെഡ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും ഇതരസംസ്ഥാന ത്തൊഴിലാളികളുടെ കൂലി ഏകീകരണം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കുക, കുത്തക നിയന്ത്രണങ്ങളും കൃത്രിമ വിലവര്‍ധനയും തടയാന്‍ കര്‍ശന നടപടിയടുക്കുക, സംസ്ഥാനത്തിനകത്തെ ഉല്പാദന യൂണിറ്റുകള്‍ പുനഃരാരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ശാസ്ത്രീയ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുഴ മണല്‍ ഖനനം പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജോണ്‍ ലൂയിസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ടി ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ആർ ശിവപ്രസാദ്, ജില്ലാ സെക്രട്ടറി ബി എസ് ശിവകുമാര്‍, ട്രഷറര്‍ വി ബിനുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam