നെല്ലിയാമ്പതി റോഡിൽ സഞ്ചാരികളുടെ വാഹനങ്ങൾ കുരുങ്ങി ദീർഘനേരം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്.
നെന്മാറ: ഓണംഅവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞദിവസംമാത്രം വാഹനങ്ങളിലായി പതിനായിരത്തോളം യാത്രക്കാർ പോത്തുണ്ടി ചെക്ക് പോസ്റ്റ് കടന്നുപോയതായാണ് വിവരം. ഇതോടെ നെല്ലിയാമ്പതി ചുരംപാതയിലും തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡുകളിലും മണിക്കൂറുകളോളം നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്.
കൈകാട്ടി മുതൽ സീതാർകുണ്ട്, കാരപ്പാറ ഭാഗങ്ങളിലേക്കുള്ള ഇടുങ്ങിയ റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തിയതോടെ പല ഭാഗങ്ങളിലും വശം കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയുണ്ടായി. നീണ്ട ക്യൂ രൂപപ്പെട്ടതോടെ സമയനഷ്ടവും യാത്രക്കാരെ വലച്ചു. ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായതിനെ തുടർന്ന് പോലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
മുൻകൂട്ടി താമസസൗകര്യം ബുക്ക് ചെയ്യാതെയെത്തിയ ദൂരദേശങ്ങളിൽ നിന്നുള്ള ചില സഞ്ചാരികൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ പ്രധാന വ്യൂ പോയന്റുകൾ സന്ദർശിക്കാനാകാതെ മടങ്ങിയതായും പറയുന്നു. റോഡിന്റെ വീതിക്കുറവും പല ഭാഗങ്ങളിലുമുള്ള തകർച്ചയും സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. നാലുചക്ര വാഹനങ്ങളെക്കാൾ ഇരുചക്ര വാഹനങ്ങളിലായിരുന്നു കൂടുതലായി സഞ്ചാരികൾ എത്തിയത്.
മഴക്കാഴ്ചകൾ കാണാൻ
മഴക്കാലത്തെ കാട്ടുചോലകളിലെ വെള്ളച്ചാട്ടങ്ങളും മേഘങ്ങൾ താഴ്ന്നിറങ്ങുന്ന മലനിരകളും മഴക്കാഴ്ചകളുമാണ് ഇത്തവണ സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് ആകർഷിക്കുന്നത്. കൂടുതലും പാലക്കാട് ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് മഴക്കാല നെല്ലിയാമ്പതിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.
ആഴ്ചകൾക്ക് മുമ്പുണ്ടായ കനത്ത മഴയെ തുടർന്ന് വനംവകുപ്പ് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും സഞ്ചാരികളുടെ വരവിനു കുറവുണ്ടായില്ല. ദിവസങ്ങൾക്ക് മുമ്പ് ചെറുനെല്ലി വ്യൂ പോയന്റിന് സമീപവും കുണ്ടറച്ചോല പാലത്തിന് സമീപവും റോഡിലൂടെ കാട്ടാനകളെയും കുട്ടിയാനകളെയും കണ്ടത് വലിയ കൗതുകമായിരുന്നു.
ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതും നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ആകർഷണം വർധിപ്പിച്ചതായി നാട്ടുകാർ പറയുന്നു.
മലമ്പുഴ അടഞ്ഞതും കാരണമായി
മലമ്പുഴ ഉദ്യാനം അടഞ്ഞുകിടക്കുന്നതിനൽ അവിടേക്കുള്ള വിനോദയാത്ര ഒഴിവാക്കി ഇത്തവണ കൂടുതൽ പേർ ഓണംഅവധി നെല്ലിയാമ്പതിയിൽ ചെലവഴിക്കാൻ എത്തിയതായും സഞ്ചാരികൾ പറഞ്ഞു. അതേസമയം, തിരുവോണ നാളായ ബുധനാഴ്ച മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ തിരക്ക് കുറവായിരുന്നുവെന്നു നെല്ലിയാമ്പതിയിലെ ടാക്സി ജീവനക്കാർ പറഞ്ഞു.
തുടർച്ചയായ അവധി ദിവസങ്ങളിലേക്ക് റിസോർട്ടുകളിലും മറ്റ് താമസസൗകര്യങ്ങളിലും നേരത്തെ മുറികൾ ബുക്ക് ചെയ്തിരുന്നവരും കൂട്ടത്തോടെ എത്തിയതോടെ തിരക്ക് വീണ്ടും വർധിച്ചു.
Tags : NattuVishesham DistrictNews