മുളകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ പുന്നപ്പുഴ മുറിച്ചുകടക്കുന്ന പുഞ്ചക്കൊല്ലിയിലെ ആദിവാസികൾ.
എടക്കര: പ്രളയത്തിൽ തകർന്ന പുഞ്ചക്കൊല്ലി പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ കന്നി ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. 2019ലെ പ്രളയത്തിലാണ് പുന്നപ്പുഴയ്ക്ക് കുറുകേ പുഞ്ചക്കൊല്ലിയിലുണ്ടായിരുന്ന ഇരുന്പ് പാലം ഒലിച്ചുപോയത്.
ഇതോടെ അളയ്ക്കൽ, പുഞ്ചക്കൊല്ലി ഉൗരുകളിലെ ആദിവാസികൾ കഴിഞ്ഞ ഏഴ് വർഷമായി കടുത്ത യാത്രാ ദുരിതത്തിലായിരുന്നു. മഴക്കാലത്ത് മുളകൾ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലായിരുന്ന ആദിവാസികൾ പുന്നപ്പുഴ കടന്ന് പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത്.
ഇടതു സർക്കാരിന്റെ കാലത്ത് പുഞ്ചക്കൊല്ലിയിൽ പാലം നിർമാണത്തിന് അനുമതിയായെങ്കിലും പ്രവൃത്തികൾ മണ്ണ് പരിശോധനയിൽ മാത്രം ഒതുങ്ങുകയായിരുന്നു. തുടർന്നാണ് നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഭരണതലത്തിൽ നടത്തിയ സമ്മർദങ്ങളുടെ ഫലമായി പുതിയ പാലത്തിന് യുഡിഎഫ് സർക്കാർ ഒരു കോടി രൂപ വകയിരുത്തിയത്. പാലം നിർമാണം പൂർത്തിയായാൽ കാലങ്ങളായുള്ള ആദിവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകും.
Tags : Local News Nattuvishesham Malappuram