ചവറ: തെക്കുംഭാഗം പോലീസ് 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുമായി രണ്ടു യുവാക്കളെ പിടികൂടി.കൊല്ലം ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു തെക്കുംഭാഗം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
തേവലക്കര മുള്ളിക്കാലയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന വ്യാജ സിഗരറ്റാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ആലിശേരി സ്വദേശി സഹദ് മുഹമ്മദ് (22), ആലപ്പുഴ വലിയമഠം സ്വദേശി മുഹമ്മദ് അസറുദീൻ (23)എന്നിവരെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിവിധ ബ്രാൻഡുകളുടെ ലേബൽ പതിച്ച 13500 വ്യാജ സിഗരറ്റ് പാക്കറ്റുകളാണ് കണ്ടെത്തിയത്. വിപണിയിൽ മറ്റു സിഗരറ്റുകളുടെ അതേ വിലയ്ക്കാണ് വില്പന നടത്തിവരുന്നത്. ഇതിനു വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും വ്യാജമായി നിർമിക്കുന്ന സിഗരറ്റ് രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് വിവിധ കമ്പനിയുടെ ലേബലിൽ വിറ്റഴിച്ച് വരുന്നുണ്ട്. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ ആർ ബിനു, എസ്ഐ നിയാസ്, ജി എസ് ഐ പ്രദീപ്, രാജേഷ്, ദിനേശ്, എസ്സിപിഒ അനിൽ, സിപിഒ സൂരജ്, ശ്യാം രാജ് എന്നിവർ അടങ്ങിയ സംഘമാണ് വ്യാജ സിഗരറ്റ് പിടികൂടിയത്.
Tags : nattu vishesham Operation Toofan