പോലീസ് തെളിവെടുപ്പിനായി ഇന്നലെ ഇല്ലത്ത് കൊണ്ടുവന്നപ്പോൾ.
തലയോലപ്പറമ്പ് : മറവൻതുരുത്ത് ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തുനിന്നും മോഷണം പോയ ശാസ്താവിന്റെ പഞ്ച ലോഹ വിഗ്രഹവും ഓട്ടുരുളികളുംവിളക്കുകളും പോലീസ് കണ്ടെടുത്തു.
ഇന്നലെ ഇല്ലത്തിലെ മോഷണവുമായി ബന്ധപ്പെട്ട പ്രതി തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുത്തുരുത്തേൽ വിഷ്ണുതിലകൻ (30) നെ ചോദ്യം ചെയ്തശേഷം പോലീസ് തെളിവെടുപ്പിനായി ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ ഇല്ലത്ത് കൊണ്ടുവന്നു. ഇല്ലത്തിന്റെ പിറകുഭാഗത്ത് ഓടു പൊളിച്ച് മോഷ്ടാക്കൾ അകത്തുകയറിയ രീതി വിഷ്ണുതിലകൻ പോലീസിനോടു വിവരിച്ചു.
ഇല്ലത്തെ തെളിവെടുപ്പിനുശേഷം മോഷണവസ്തുക്കൾ വിറ്റ തലയോലപ്പറമ്പിലെ ആക്രിക്കടയിലും മോഷ്ടാവുമായി പോലീസ് എത്തി തെളിവെടുത്തു. തുടർന്ന് ഇയാളുടെ തലയോലപ്പറമ്പിലെ വീടിനടുത്തുള്ള ആലങ്കേരി പാടശേഖര സമിതിയുടെ ഷെഡിന് പിറകിലെ തോട്ടിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന ലോഹ വിഗ്രഹവും പ്രതിയുമായി എത്തി പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12ഓടെ പ്രതി വൈക്കം കോടതിയിൽ കീഴടങ്ങുകയായിരുന്നു. മോഷണവസ്തുക്കൾ ആക്രിക്കടയിൽ വിറ്റത് ഇയാളാണെന്ന് കണ്ടെത്തി ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇയാൾ കോടതിയിലെത്തി കീഴടങ്ങിയത്.
തലയോലപ്പറമ്പ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണത്തിനടക്കം അഞ്ചു കേസും വൈക്കം സ്റ്റേഷനിൽ രണ്ടും കേസുകളുണ്ടെന്നും 2023 ൽ തലയോലപ്പറമ്പിൽ വയോധികയെ ആക്രമിച്ചതിനും കടുത്തുരുത്തി എക്സൈസിലും
ഇയാൾക്ക് എതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇല്ലം മോഷണ കേസിൽ മറ്റു രണ്ടുപേർ കൂടിയുണ്ടെന്നും ഇയാളെ ചോദ്യം ചെയ്ത ശേഷം മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പി.എസ്. സുധീരൻ പറഞ്ഞു. ഇടവട്ടം മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്റെ രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്.