തകര്‍ന്നു തരിപ്പണമായ പെരുംകുളം കൊടിതൂക്കുംമുകള്‍ റോഡ്.
പുത്തൂര്‍ : നാട്ടിലെ ഇടവഴികളും നടവഴികളുമെല്ലാം ടാറിംഗും കോണ്‍ക്രീറ്റിംഗും നടത്തി നവീകരിക്കുമ്പോള്‍ അധികൃതര്‍ കാണാതെ പോകുകയാണ് തങ്ങളുടെ ദുരിതമെന്ന് പെരുങ്കുളം കൊടിതൂക്കുംമുകളിലുള്ള നൂറുകണക്കിനു കുടുംബങ്ങള്‍. രണ്ടു പതിറ്റാണ്ടിലേറെയായി റോഡെന്നുപോലും വിളിക്കാനാകാതെ തകര്‍ന്നുകിടക്കുന്ന, പെരുങ്കുളം മാവേലി ജംഗ്്ഷന്-കൊടിതൂക്കുംമുകള്‍ വലിയവിള ക്ഷേത്രം റോഡിന്റെ തകര്‍ച്ചയാണ് പരാതിക്കടിസ്ഥാനം.
ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍പ്പോലും ഒരു വാടകവാഹനവും ഇതുവഴി പോകാൻ തയാറാകുന്നില്ല. രണ്ടോ മൂന്നോ തവണ ഇതുവഴി യാത്രപോയാല്‍ ലഭിക്കുന്ന വാടകയുടെ പത്തിരട്ടി കൊടുത്താലും വാഹനത്തിനന്റെ കേടുപാടുകള്‍ തീര്ക്കാനാകില്ലെന്നതാണ് ഡ്രൈവര്‍മാര്‍ പറയുന്ന കാരണം.
ടാറിംഗ് പൂര്‍ണമായും ഇളകി മണ്‍പാതയ്ക്കു സമാനമാണ് നിലവിലെ സ്ഥിതി. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി വശങ്ങളില് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. റോഡിലെ കുഴിയൊഴിക്കാന് വശങ്ങളിലൂടെ പോകാന്‍ തീരുമാനിച്ചാല്‍ അപകടം പതിയിരിക്കുന്ന പടുകുഴികളിലാകും വാഹനങ്ങള്‍ പതിക്കുക. മെറ്റലാകെ ഇളകിക്കിടക്കുന്നതും മഴക്കാലമായാല്‍ ചെളിനിറയുന്നതും ഇരുചക്രവാഹനയാത്രക്കാരെ ഏറെ വലയ്ക്കുന്നു. ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍ വെട്ടിക്കുഴിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.
ജില്ലാപഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് കെ.എന്‍. ബാലഗോപാല്‍ എംഎല്‍എയുടെ ശ്രമഫലമായി പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത് 52 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. ടെന്‍ഡറും റീ-ടെന്‍ഡറും നടന്നിട്ടും ആരും കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. നിര്‍മാണ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് കരാറുകാര്‍ മുഖംതിരിക്കാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.
ഇനിയും നിര്‍മാണം വൈകിയാല്‍ അധികൃതര്‍ക്കുമുന്നില്‍ ഒറ്റക്കെട്ടായി നിരാഹാരസമരം ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
Tags : road NattuVishasham DistrictNews