അമ്പലപ്പുഴ: പഞ്ചായത്ത് പോലീസിൽ പരാതി നൽകിയിട്ടും പരാതി കാറ്റിൽപ്പറത്തി മത്സ്യമാർക്കറ്റ് പ്രവർത്തനം വീണ്ടും തുടങ്ങി. കാഴ്ചക്കാരായി പോലീസ്. അമ്പലപ്പുഴ ടൗൺ ഹാളിന് തെക്ക് ഭാഗത്തായാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാതെ അനധികൃതമായി മത്സ്യമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.
പഞ്ചായത്ത് ലൈസൻസില്ലാതെ മാർക്കറ്റ് പ്രവർത്തിക്കുന്നതിനെതിരേ കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, പഞ്ചായത്തംഗങ്ങളായ സ്നേജിത, എ.ആർ. ഹരികൃഷ്ണൻ, ശ്രീലേഖ എന്നിവർ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
പഞ്ചായത്ത് സെക്രട്ടറി മാർക്കറ്റിനെതിരായി മൊഴി നൽകുകയും ചെയ്തു. അനുവാദമില്ലാതെ വ്യാപാരം തുടർന്നും നടത്തുകയാണെങ്കിൽ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. എന്നാൽ, ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ മത്സ്യമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയെത്തിയത്.
പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽനിന്ന് നിരവധി പോലീസുകാരെത്തിയെങ്കിലും ഇവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി മാർക്കറ്റ് പ്രവർത്തനം നടന്നിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
നേരത്തെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്താണ് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി മത്സ്യമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട സ്ഥലത്താണ് അനധികൃത മത്സ്യമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.
വർഷങ്ങൾക്ക് മുൻപ് നഴ്സിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ വ്യക്തിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇത്. ഇവരുടെ അനുമതിയില്ലാതെയാണ് ഈ സ്ഥലത്ത് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. ഇതിനെതിരേ വസ്തു ഉടമയായ സ്ത്രീയും പോലീസിൽ പരാതി നൽകിയിരുന്നു. നഴ്സിംഗ് തട്ടിപ്പ് കേസ് പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിച്ചത്. തുടർന്നാണ് സ്ഥലം ഇഡി അറ്റാച്ച് ചെയ്തത്.
നിലവിൽ ഇഡി അറ്റാച്ച് ചെയ്ത സ്ഥലത്താണ് എല്ലാ മാനദണ്ഡവും ലംഘിച്ച് സ്വകാര്യവ്യക്തി മത്സ്യമാർക്കറ്റ് ആരംഭിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിയുണ്ടെങ്കിൽ മാത്രമേ പഞ്ചായത്ത് ഇതിന് ലൈസൻസ് നൽകു. എന്നാൽ, ഒരു വകുപ്പിന്റെയും അനുമതിയില്ലാതെ ഒരു സുപ്രഭാതത്തിൽ മാർക്കറ്റ് തുടങ്ങിയത് വിവാദമായിരിക്കുകയാണ്.
Tags : Police guard illegal fish market