മഞ്ചേരി: ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നടന്ന മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പാളുന്നു. പ്രതിദിനം വയറിളക്കവും പകർച്ചപ്പനിയും ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ദിവസങ്ങൾക്കു മുന്‍പാണ് മഞ്ചേരി കോളജ്കുന്നിൽ സൽമാൻ ഫാരിസ് എന്ന സ്കൂൾ വിദ്യാർഥി വയറിളക്കം ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻപോക്സ് എന്നിവ പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.
മുൻവർഷങ്ങളിൽ മഴക്കാല പൂർവ ശുചീകരണവും കൊതുകു നിവാരണവും കാര്യക്ഷമമായതിനാൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെ ഇത്തവണ നഗരത്തിലെ ചില ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജുഡീഷ്യൽ ഓഫീസർമാർ, ഫുഡ് സേഫ്റ്റി കമ്മീഷണർ, ജോയിന്റ് ഡയറക്ടർമാർ, ഡിഎംഒ ഉദ്യോഗസ്ഥർ, മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട്, ഹെൽ ഇൻസ്പെക്ടർമാർ എന്നിവർ പോലീസ് അകന്പടിയോടെ സംയുക്തമായി നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.
എന്നാൽ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന നിരവധി പാതയോര ഭക്ഷണശാലകൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്നു. ഇവിടേക്കൊന്നുംതന്നെ പരിശോധനാസംഘം തിരിഞ്ഞു നോക്കിയില്ല. ഹോട്ടലുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നും മറ്റും മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നതായും ആരോപണമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങളും കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർക്കായിട്ടില്ല.
നഗരത്തിലെ ഹോട്ടലുകൾ, മെഡിക്കൽ ലാബുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മലിനജലം വല്ല്യട്ടിപ്പറന്പിലൂടെ ഒഴുകിയെത്തി പാടത്ത് പരക്കുകയാണ്. ഇത് കർഷകർക്ക് വിനയായിരിക്കുകയാണ്. മാത്രമല്ല ഇവിടെ കൊതുകുകൾ പെരുകി പ്രദേശവാസികൾ രോഗഭീതിയിലാണ്. കാലങ്ങളായി പ്രദേശത്ത് ഈ അവസ്ഥ തുടരുകയാണ്.
2018ൽ തൊട്ടടുത്ത അയനിക്കുത്ത് കോളനിയിലെ 38കാരിയായ വിട്ടമ്മ എച്ച്വണ് എൻവണ്‍ പനി ബാധിച്ച് മരിച്ചതിനെത്തുടർന്ന് ഏറെ പ്രതിഷേധങ്ങളുയർന്നിരുന്നു. തുടർന്ന് പ്രദേശത്തെ ഡ്രൈനേജ് ഏതാനും മീറ്റർ നീട്ടിയെങ്കിലും അഴുക്കുചാൽ മൂടുന്നതിനോ മലിനജലം പരന്നൊഴുകുന്നത് തടയുന്നതിനോ നാളിതുവരെ നടപടിയുണ്ടായിട്ടില്ല.
ഹോട്ടലുകളില്‍ സാഹചര്യം വൃത്തിഹീനം; നോട്ടീസിൽ ഒതുങ്ങുന്നു ആരോഗ്യവകുപ്പ് നടപടി
കരുവാരകുണ്ട് : ക്ലീന്‍ ഷോട്ട് കേരള അടക്കമുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുമ്പോഴും കര്‍ശന നടപടിയില്ലാത്തതിനാല്‍ പല ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണം പാകം ചെയ്യുന്നത് ഇപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളില്‍.
ഹോട്ടലുകള്‍, തട്ടുകടകള്‍, മത്സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ കള്ള്ഷാപ്പുകള്‍ തുടങ്ങിയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും നടപടി നോട്ടീസ് നല്കലില് ഒതുങ്ങുകയാണ്. വൃത്തിയും വെടിപ്പുമില്ലാതെ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് പല ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ജോലിയിലുള്ളത്.
പാകം ചെയ്ത ഭക്ഷണം മൂടിവെക്കാറില്ല. ഈച്ച, എലി, പാറ്റ എന്നിവ ഭക്ഷണ സാധനങ്ങളില്‍ എത്തുന്ന സാഹചര്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാചകത്തിന് സഹായിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉടമകള്‍ പരിശോധിക്കാറില്ല. ഹെല്‍ത്ത്കാര്‍ഡ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പാലിക്കാത്ത ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്.
കരുവാരകുണ്ടിലെ ഭക്ഷണശാലയില്‍നിന്ന് ബ്രോസ്റ്റ് കഴിച്ചവര്‍ക്ക് മുന്‍പ് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് നിരവധി പേര് കരുവാരകുണ്ടിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം സ്ഥാനങ്ങളുടെ പ്രവര്‍ത്തനമെന്നാണ് ആരോപണം.
Tags : Local News Nattuvishesham Malappuram