ചെമ്പുകടവ് ജലവൈദ്യുതി പദ്ധതിയുടെ ചക്കിപ്പാറ ഡാമിലെ നീരൊഴുക്ക്.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും നീരൊഴുക്ക് വർധിച്ചതോടെ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് ചെറുകിട ജല വൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായതിനാൽ വൈദ്യുത ഉത്പാദനം കുറവാണെന്ന് പവർഹൗസ് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസം ചെറിയ തോതിൽ മഴ കിട്ടിയെങ്കിലും പുഴകളിൽ നീരൊഴുക്ക് കാര്യമായി വർധിക്കാത്തതിനാൽ പവർ ഹൗസുകളിൽ ഓരോ ജനറേറ്ററുകൾ വീതമാണ് പ്രവർത്തിക്കാനായത്.
ഈ മാസം മഴ ശക്തമായതോടെയാണ് എല്ലാ പവർ ഹൗസുകളിലും എല്ലാ ജനറേറ്ററുകളും പ്രവർത്തനക്ഷമമായത്. ചാലിപ്പുഴയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ഒന്നും രണ്ടും ഘട്ടം പവർഹൗസുകളിൽ മൂന്ന് വീതം ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ചെമ്പുകടവ് ഒന്നാം ഘട്ടം പവർഹൗസിൽ 8.50 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെയും ചെമ്പുകടവ് രണ്ടാം ഘട്ടം പവർഹൗസിൽ 12.50 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെയും ഉത്പാദനം ഉണ്ടായി.
ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് ജനറേറ്ററുകൾ വീതമുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള രാജരത്ന കമ്പനിയുടെ ആനക്കാംപൊയിൽ മിനി ജലവൈദ്യുത പദ്ധതിയിൽ ഈ സീസണിൽ ഇതുവരെ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടന്നു. ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മിനാർ സ്റ്റീൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ജനറേറ്ററുകൾ വീതമുള്ള നാരങ്ങാത്തോട് പതങ്കയം ജല വൈദ്യുത പദ്ധതിയിൽ ഈ സീസണിൽ ഇതുവരെ മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടന്നു.
ഇരുവഞ്ഞി പുഴയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സിയാൽ ഉടമസ്ഥതയിലുള്ള രണ്ട് ജനറേറ്ററുകളുള്ള അരിപ്പാറ ജലവൈദ്യുത പദ്ധതിയിൽ 24 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനവും നടന്നു.ഇനിയുള്ള ദിവസങ്ങളിൽ നല്ല മഴ കിട്ടിയാൽ വൈദ്യുതി ഉത്പാദനത്തിൽ വർധന ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പവർഹൗസ് അധികൃതർ.
Tags : Local News Nattuvishesham Kozhikode