ഓമല്ലൂരിലെ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് എത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ട സംഘര്‍ഷം.
പത്തനംതിട്ട: ചെന്നീര്‍ക്കരയിലെ സ്നേഹ തണല്‍ വൃദ്ധസദനത്തില്‍ പതിനേഴുകാരനു നേരേയുണ്ടായ പീഡനവുമായി ബന്ധപ്പെട്ട് ഓമല്ലൂരില്‍ പ്രതിഷേധം. ഓമല്ലൂരില്‍ റോഡരികിലെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏലോഹിം ആരാധാന കേന്ദ്രത്തിന് മുന്നിലായിരുന്നു പ്രതിഷേധം.
ആക്ഷൻ കൗൺസിൽ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളും സ്ഥലത്തെത്തി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസും എത്തിയിരുന്നു. പ്രതിഷേധക്കാര്‍ ആരാധനയ്ക്ക് എത്തിയവരെ തടഞ്ഞെങ്കിലും പിന്നീട് പ്രാര്‍ഥന നടത്താന്‍ അനുവദിച്ചു.
എലോഹിം പ്രാര്‍ഥനാ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ആരാധന തടയാന്‍ കഴിയില്ലെന്ന് പറഞ്ഞു പ്രാര്‍ഥനയ്ക്കെത്തിയവരും രംഗത്ത് എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി . സ്ഥാപനം അടിയന്തരമായി ഒഴിപ്പിക്കാന്‍ പഞ്ചായത്ത് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതിനു പിന്നാലെ കെട്ടിടം ഉടന്‍ ഒഴിയണമെന്ന് ഉടമ നടത്തിപ്പുകാരനെ അറിയിച്ചു. പ്രാര്‍ഥനാ കേന്ദ്രത്തിന്റെ മറവില്‍ ആളുകളെ വൃദ്ധസദനം പോലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണം ചെയ്യുന്നുവെന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
മര്‍ദ്ദനം നടന്ന വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത് ചെന്നീര്‍ക്കര പഞ്ചായത്തിലാണ്. കഴിഞ്ഞ ദിവസം തന്നെ ഈ സ്ഥാപനം അടച്ചുപൂട്ടി അന്തേവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. സ്ഥാപനത്തിന്റെ അംഗീകാരവും റദ്ദാക്കി. എന്നാല്‍ അടുത്തമാസംവരെ പ്രവര്‍ത്തനാനുമതിയുണ്ടെന്ന് സ്ഥാപനം ഉടമകളുടെ അവകാശവാദം.
പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. ഓമല്ലൂരില്‍ റോഡരികിലുള്ള ഓഡിറ്റോറിയത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാര്‍ഥനാ കേന്ദ്രത്തിന് സ്ഥിരമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കാന് കഴിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റോറിയം വാടകയ്ക്ക് എടുത്താണ് ആരാധന നടത്തുന്നത്.
എന്നാല്‍ തന്റെ സ്നേഹത്തണല്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പില്‍ യാതൊരു ക്രമക്കേടും ഇല്ല എന്നാണ് പാസ്റ്റര്‍ ബിനു വാഴമുട്ടത്തിലിന്റെ വാദം. വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റെങ്കില്‍ നടപടി ഉണ്ടാകും. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തി വരോധമാണെന്നും കുപ്രചരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പാസ്റ്റര്‍ ബിനു വാഴമുട്ടം പറയുന്നു.
പാസ്റ്റര്‍ ബിനു വാഴമുട്ടത്തിലിന്റെ ചെന്നീര്‍ക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹത്തണല്‍ എന്ന വൃദ്ധസദനത്തെപ്പറ്റി ഇപ്പോള്‍ നിരവധി പരാതികളാണ് ഉയരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ വാഴമുട്ടത്തെ വീട്ടിനോടു ചേര്‍ന്ന് സ്ഥാപിച്ച പ്രാര്‍ഥനാ കേന്ദം നാട്ടുകാരുടെ പരാതിയേതുടര്‍ന്ന് അടച്ച് പൂട്ടിയിരുന്നു. പിന്നീട് പുത്തന്‍പീടികയില്‍ ആരംഭിച്ച പ്രാര്‍ഥനാ കേന്ദ്രവും ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു.