റോയി കെ. പൗലോസ് എംഎൽഎ പ്രസംഗിക്കുന്നു.
ചെറുതോണി: കഞ്ഞിക്കുഴിയിലെ ജനകീയപ്രശ്നങ്ങൾ 25ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ ധരിപ്പിച്ച് പരിഹാരം തേടുമെന്ന് റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു. കഞ്ഞിക്കുഴിയിലെ കർഷകരുടെ കൈവശ ഭൂമിയിലേക്കും മറ്റു റവന്യു ഭൂമികളിലേക്കും വനംവകുപ്പിന്റെ കടന്നുകയറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
24ന് ജില്ലയിലെത്തുന്ന റവന്യു വകുപ്പ് മന്ത്രി നിരവധി കർഷക കുടുംബങ്ങൾക്ക് പട്ടയം വിതരണ ചെയ്യും. വനഭൂമിയും കർഷകരുടെ കൈവശഭൂമി ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ അതിർത്തി നിർണയിച്ച് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങളെല്ലാം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും. വനം വകുപ്പ് മന്ത്രിയുമായും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാരിൽനിന്ന് അനുകൂലമായ സമീപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഞ്ഞിക്കുഴിയിലെ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം ഉണ്ടാക്കുമെന്നും യോഗത്തിൽ എംഎൽഎ ഉറപ്പു നൽകി.
കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ബ്ലോക്ക്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കർഷകസംഘടന പ്രതിനിധികളായ സിബി ആർക്കാട്ട്, വർഗീസ് സക്കറിയ, ടിജോ പി. ജോയി, രാഷ്ട്രീയകക്ഷി നേതാക്കളായ ജോബി ചാലിൽ, ഷിന്റോ ജോസഫ് ഉൾപ്പടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു.
Tags : NattuVishasham DistrictNews