ക്വിറ്റ് ലിക്കർ ഡേ ആചരണത്തിൽനിന്ന്.
ചെമ്പേരി: മദ്യ-ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലായ്മ ചെയ്യണമെന്നും മദ്യ-മയക്കുമരുന്നുകളെ നാടുകടത്തി ജനങ്ങളെ രക്ഷിക്കണമെന്നും തലശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയും മുക്തിശ്രീയും ആവശ്യപ്പെട്ടു.
ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ ഡേ ആചരണത്തിന്റെ ഭാഗമായി ചെമ്പേരി ബസിലിക്കയിൽ നടന്ന യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. മയക്കുമരുന്നു മാഫിയായെ അമർച്ച ചെയ്യാൻ സമഗ്ര നിയമനിർമാണം നടത്തി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുക, വീര്യം കുറഞ്ഞ മദ്യവില്പന നീക്കം ഉപേക്ഷിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുകയുണ്ടായി.
ചെമ്പേരിയും പരിസരങ്ങളും മദ്യവിമുക്തമാക്കുന്നതിൽ തലശേരി അതിരൂപതയും ഒപ്പമുണ്ടാകുമെന്ന് അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ അറിയിച്ചു. യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിമുക്ത സ്വാതന്ത്യദിനവും വാരാചരണവും ലഹരിമുക്ത നാട് എന്ന ചിന്തയ്ക്ക് തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത ഭാരവാഹികളായ ഷെൽസി കാവനാടി, ജോസ് ചിറ്റേട്ട്, സെബാസ്റ്റ്യൻ പെരുമ്പുഴ, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി എന്നിവർ നേതൃത്വം നൽകി.