ഇരിട്ടി: വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന "മിഷൻ ഫുഡ്, ഫോഡർ, വാട്ടർ' പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ വന്യമൃഗസങ്കേതത്തിനുള്ളിലെ ചെറു നീരുറവകളുടെയും കുളങ്ങളുടെയും തോടുകളുടെയും നവീകരണം തുടങ്ങി.
വേനൽക്കാലങ്ങളിൽ വനത്തിനുള്ളിൽ വെള്ളത്തിന് രൂക്ഷമായ ക്ഷാമമാണ് നേരിടുന്നത്. ഭക്ഷണത്തിനും ഇക്കാലത്ത് വലിയ ക്ഷാമം ഉണ്ടാകുമ്പോഴാണ് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ സംരക്ഷിത മേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ജനവാസ മേഖലയിൽ വെള്ളവും ഭക്ഷണവും ലഭ്യമാകുന്നതിനാൽ കാടിറങ്ങിയ വന്യമൃഗങ്ങൾ വനത്തിനുള്ളിലേക്ക് തിരിച്ചു കയറാൻ മടിക്കുന്നു.
വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് കീഴ്പള്ളി സെക്ഷൻ പരിധിയിലെ കുളം നവീകരിച്ചു തുടങ്ങി. വരുംദിവസങ്ങളിലെ ആറളം മേഖലയിലേയും നവീകരണം തുടങ്ങും. ആറളത്ത് വേനൽക്കാലത്ത് ഇലപൊഴിയും കാടുകളാണ് കൂടുതലായി ഉള്ളത്. ഇതുമൂലം ഇലകൾ പൊഴിഞ്ഞ് നീരുറവകളിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്നതിനും മറ്റും തടസമാകുന്നു.
വേനലിന്റെ തുടക്കത്തിൽ വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളിൽ താത്കാലിക ബണ്ടുകൾ കെട്ടി വെള്ളം സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇക്കൂറി വരൾച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പും ഉണ്ട്. വന മേഖലയിൽ ഉൾപ്പെടെ തുലാമഴ വളരെ കുറഞ്ഞ അളവിൽ മാത്രമേ ലഭിച്ചിട്ടുള്ളു.
ആറളം, കൊട്ടിയൂർ വന മേഖലയോട് ചേർന്നു കിടക്കുന്ന കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിലും തുലാമഴയുടെ തോത് വളരെ കുറവായിരുന്നു. വനത്തിനുള്ളിലെ നീരുറവകളാണ് ബാവലി, ബാരാപ്പോൾ പുഴകളിലെ ജലവിതാനത്തെയും നിയന്ത്രിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള ആറളത്തെ കക്കുവ, ഓടൻതോട് പുഴകളിലും ഒഴുക്ക് നിലച്ചു. ഇതെല്ലാം ജനവാസ മേഖലയ്ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
വിത്ത് ബോൾ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. പലതരം സസ്യങ്ങളുടെ വിത്തുകൾ ബോൾ രൂപത്തിലാക്കി വനത്തിനുള്ളിലേക്ക് എറിയുന്ന രീതിയാണിത്. ഇതിന്റെ തുടർ പ്രവർത്തനം എന്ന നിലയിലാണ് വനത്തിനുള്ളിൽ കുടിവെള്ളം ഉറപ്പാക്കുന്ന നടപടികൾ ആരംഭിച്ചത്.
Tags : nattu vishesham Renovation ponds