കടുത്തുരുത്തി: മഴ മാറി, വെയില് വന്നു. മുണ്ടാറുകാര്ക്കും എഴുമാന്തുരുത്തുകാര്ക്കും വെള്ളക്കെട്ടില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും മുറ്റത്തടക്കം ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. തോടുകളും പുഴകളും സമയത്ത് തെളിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുണ്ടാര്‍ സ്വദേശിയായ ഷാജി പറഞ്ഞു.
പായലും പോളയും നിറഞ്ഞതോടെ വെള്ളം ഒഴുകിപ്പോകാനാവാത്ത സ്ഥിതിയിലാണ് തോടുകളും പുഴകളും. പ്രധാനപ്പെട്ട ഇടത്തോടുകളെല്ലാം അടഞ്ഞു കിടക്കുകയാണെന്ന് മുണ്ടാറിലെ മെംബര്‍ പ്രമീള ഷിബു പറഞ്ഞു. 200-ലധികം കുടുംബങ്ങളാണ് ദിവസങ്ങളായി വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി തോടുകളുടെ ആഴം കൂട്ടിയില്ലെങ്കില്‍ മഴ ശക്തമാകുമ്പോള്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന് പ്രമീള പറയുന്നു.
വേമ്പനാട്ട് കായലിലേക്കാണ് ജലാശയങ്ങള്‍ വഴി ഇവിടെനിന്ന് വെള്ളം ഇറങ്ങി പോകേണ്ടത്. പാടശേഖരങ്ങളെല്ലാംതന്നെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താമസം മാറ്റിയ പലരും ഇപ്പോഴും തിരികെ വീടുകളിലേക്കെത്തിയിട്ടില്ല. വീട്ടില്‍ വന്നാല്‍ വീടും പരിസരവും വൃത്തിയാക്കുകയെന്നതാണ് കുടുംബങ്ങളുടെ ആദ്യത്തെ വെല്ലുവിളി. വീടുകള്‍ക്ക് ഉള്‍ഭാഗത്തെല്ലാം ചെളിയും മണ്ണും അടിഞ്ഞുകിടക്കുകയാണ്. ഇഴജന്തുക്കള്‍ ഒന്നുതന്നെ വീട്ടിനുള്ളിലില്ലെന്ന് ഉറപ്പാക്കുകയും വേണം. എങ്കില്‍മാത്രമേ ഇവര്‍ക്ക് പഴയപോലെ വീടിനുള്ളില്‍ താമസിക്കാനാകൂ.
പലഭാഗത്തും വൈദ്യുതിബന്ധം തടസപ്പെട്ട് കിടക്കുകയാണ്. ചുറ്റുംവെള്ളം ആണെങ്കിലും ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രതിസന്ധിയും നേരിടുന്നതായി പ്രദേശവാസികള്‍ പറയുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പല റോഡുകലില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്തിലും എറുമത്തുരുത്തിലും ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇത് മേഖലയിലെ നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.