ഈ മനുഷ്യർ എന്തുചെയ്യും..?
ചികിത്സകഴിഞ്ഞിട്ടും കൂട്ടിക്കൊണ്ടുപോകാൻ ആളില്ലാതെ തൃശൂർ മെഡിക്കൽ കോളജിൽ നാല്പതോളം പേർ കഴിയുന്നതായി കഴിഞ്ഞദിവസം ദീപിക പ്രസിദ്ധീകരിച്ച വാർത്ത സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഈ അവസ്ഥയ്ക്ക് അടിയന്തരമായി ഒരു മാറ്റം വരേണ്ടേ?
മക്കളാൽ വീടിനു പുറത്താക്കപ്പെട്ടവർക്കും ആരോരുമില്ലാത്തവർക്കും അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്കും ആശ്വാസകേന്ദ്രങ്ങൾ വേണ്ടേ? ആശുപത്രികളിൽ കഴിയുന്പോൾ അവർക്കും സഹായത്തിന് ആരെങ്കിലും വേണ്ടേ?
കഴിഞ്ഞദിവസം മെഡിക്കൽ കോളേജിലുണ്ടായ ഒരു സംഭവത്തിനു ഞാൻ ദൃക്സാക്ഷിയാണ്. നിരാലംബനായ ഒരു മനുഷ്യന്റെ അവസ്ഥകണ്ട് അദ്ദേഹത്തെ സഹായിക്കാനും ബൈസ്റ്റാൻഡറായി നിൽക്കാനും ഒരാൾ കടന്നുവന്നു. അദ്ദേഹത്തെ അതിനനുവദിക്കാതെ അവിടെനിന്ന് ആട്ടിപ്പായിക്കാനാണ് ആശുപത്രി അധികൃതർ ശുഷ് കാന്തി കാട്ടിയത്!
ചികിത്സയിൽ കഴിയുന്പോഴും, രോഗംമാറി പുറത്തിറങ്ങിയാലും ഇത്തരം നിരാലംബ ജീവിതങ്ങൾക്ക് അവരുടെ ജീവൻ നിലനിർത്താനും ആശ്വാസത്തോടെ ഒന്നു തലചായ്ക്കാനുമുള്ള സൗകര്യങ്ങളുള്ള ആശ്രയകേന്ദ്രങ്ങൾ സ്വയം സന്നദ്ധരായി വരുന്ന വോളണ്ടിയർമാരെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും ആരംഭിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു.
ജയിംസ് ആഴ്ചങ്ങാടൻ,
സംസ്ഥാന ജനറൽ സെക്രട്ടറി,
കെസിബിസി പ്രോലൈഫ് സമിതി.
Tags : Nattuvishesham District News