കടുത്തുരുത്തി: കീഴൂര്‍ റോഡ് പുനരുദ്ധാരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ഗതാഗത്തിരക്കേറിയ കടുത്തുരുത്തി-പിറവം റോഡിനെയും തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് നവീകരിക്കുന്നത്.
വെള്ളാശേരി-കൂത്താട്ടുകുളം റോഡില്‍ കടുത്തുരുത്തി എസ്വിഡി ജംഗ്ഷന് മുതല്‍ കീഴൂർ-പുളിഞ്ചോട് ജംഗ്ഷന് വരെ തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണികള്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവൃത്തി നടപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി റോഡ്സ് വിഭാഗം സബ് ഡിവിഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
റോഡ് പുനരുദ്ധാരണത്തിനും ടാറിംഗ് ജോലികള്‍ക്കുമായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. റോഡ് നവീകരണത്തിന്റെ പ്രാഥമിക ജോലികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നാളെ മുതല്‍ ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വെള്ളാശേരി-കൂത്താട്ടുകുളം റോഡ് ഭാവി കാലഘട്ടത്തില്‍ ബിഎം ആന്റ് ബിസി ഹൈടെക് ടാറിംഗ് നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.