ഹരിപ്പാട്: ആറാട്ടുപ്പുഴ മണിവേലിക്കടവിൽ അശാസ്ത്രീയമായി നടന്നുവരുന്ന മണൽ ഖനനം അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് രമേശ് ചെന്നിത്തല ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിനാവശ്യമായ മണ്ണെടുക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിൽ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെയും കർശന നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഇവിടെ ഡ്രഡ്ജിംഗിന് അനുമതി നൽകിയത്.
എന്നാൽ, കഴിഞ്ഞ നാലു മാസമായി നിബന്ധനകൾ കാറ്റിൽപ്പറത്തി, ഒരേ സ്ഥലത്തുനിന്നുതന്നെ അമിതമായി ആഴത്തിൽ മണൽ എടുക്കുന്നത് പ്രദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറിയിരിക്കുകയാണ്.
അശാസ്ത്രീയമായ ഖനനത്തിനെതിരേ ജനവികാരം ശക്തമായതിനെത്തുടർന്ന് നാട്ടുകാർ മണൽ ലോറികൾ തടയുന്ന സാഹചര്യവുമുണ്ടായി. ജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് നിലവിൽ ഖനനം നിർത്തിവച്ചിരിക്കുകയാണ്.
പ്രദേശവാസികൾ മണൽ ഖനനം അനുവദിക്കാത്ത സാഹചര്യത്തിൽ, ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഡ്രഡ്ജിംഗ് പൂർണമായും ഉപേക്ഷിക്കാൻ ജില്ലാ ഭരണകൂടം തയാറാകണമെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഉത്തരവിറക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Tags : Sand mining nattuvishesham local news