ഉദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.
പാലാ: കാര്‍ഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിക്കാനും സ്മാര്‍ട്ട് കൃഷിയിലൂടെ മികച്ച ഉത്പാദന ക്ഷമത ഉറപ്പാക്കി പാലായുടെ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാനുമാകണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇളം തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് പ്രദാനം ചെയ്യാനും ലക്ഷ്യമിട്ട് പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, രൂപത കോര്‍പ്പറേറ്റീവ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കുട്ടികളും കൃഷിയിലേക്ക് പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ബിഷപ് ഹൗസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തരിശുനിലം കണ്ടാല്‍ അരിശം വന്നിരുന്ന പൂര്‍വിക പാരമ്പര്യം തിരിച്ചറിയണമെന്നും അധ്യാപകര്‍ക്കു സാമൂഹ്യ നിര്‍മിതിയില്‍ മുഖ്യപങ്കു വഹിക്കാനാകണമെന്നും കാലികസാഹചര്യത്തില്‍ കാര്‍ഷിക മേഖലയ്ക്കും സിവില്‍ സര്‍വീസ് മേഖലയ്ക്കും രൂപത പ്രാധാന്യം നല്‍കുന്നതായും ബിഷപ് പറഞ്ഞു.
രൂപതയുടെ സ്കൂളുകളിൽ ചില്‍ഡ്രണ്‍സ് ഫാര്‍മേഴ്സ് ക്ലബ് ചുമതലക്കാരായ അധ്യാപകരുടെ സമ്മേളനവും പച്ചക്കറിത്തൈകളുടെ സൗജന്യ വിതരണത്തിന്റെ ഉദ്ഘാടനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു.
കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപറമ്പില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രൊജക്ട് മാനേജര്‍ ടോണി സണ്ണി, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി കണിയാംപടി എന്നിവര്‍ പ്രസംഗിച്ചു. റിട്ടയേഡ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ ക്ലാസെടുത്തു.