മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാർ
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ജനകീയ പ്രതിഷേധത്തിനൊടുവിൽ തെരച്ചിൽ ഉൗർജിതമാക്കി അധികൃതർ. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുതലപ്പൊഴിയ്ക്ക് സമീപത്തെ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീണ് കാണാതായത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തി കരയ്ക്കു കയറി. എന്നാൽ ശ്രീജിത്തിനെയും ശ്രീമോനെയും കാണാതാകുകയായിരുന്നു.
മത്സ്യത്തൊഴിലാളികളെ കാണാതായ വിവരം ബന്ധുക്കളും മറ്റ് തൊഴിലാളികളും കോസ്റ്റൽ പൊലീസിനെ അറിയിച്ചു. കാലാവസ്ഥ മോശമാണെന്നും തെരച്ചിലിന് വെളിച്ചമില്ലെന്നും പറഞ്ഞ് കോസ്റ്റൽ പൊലീസും അധികൃതരും അലംഭാവം കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.
ഇതേ തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ചേർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഹാർബർ വിഭാഗം അസിസ്റ്റന്റ് എൻജിനിയറും രമ്യഹരിദാസ് എംഎൽഎയും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. തെരച്ചിൽ ഉൗർജിതമാക്കാമെന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റ്ഗോർഡും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സംഘം തെരച്ചിൽ ഉൗർജിതമാക്കി.
മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആവശ്യപ്രകാരം കൊച്ചിയിൽ നിന്നു നേവിയുടെ ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുത്തു. ഹെലികോപ്ടർ മുഖേനയും തെരച്ചിൽ ആരംഭിച്ചു. രമ്യഹരിദാസ് എംഎൽഎക്ക് പുറമെ ചിറയിൻകീഴ് താലുക്ക് തഹസിൽദാർ, ആറ്റിങ്ങൽ ഡിവൈഎസ്പി, ഫിഷറീസ് ഉദ്യോഗസ്ഥർ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതരും രാവിലെ മുതൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടെ 150 ൽപരം മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്.
മുഖ്യമന്ത്രി വി.ഡി.സതീശനും ഫിഷറീസ് മന്ത്രി വി.എ. അബ്ദുൾ ഗഫുറും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും രമ്യ ഹരിദാസ് എംഎൽഎ ദീപികയോട് പറഞ്ഞു.