കുട്ടനാട്: രണ്ടാം കൃഷിയുടെ (ഒന്നാം വിള) വിളവെടുപ്പും സംഭരണവും അവസാന ഘട്ടത്തിലേക്ക്. 14 പഞ്ചായത്തുകളിലാണ് ഇത്തവണ രണ്ടാം കൃഷി ഇറക്കിയത്. ഇതില്‍ 74 ശതമാനം സ്ഥലങ്ങളിലെ സംഭരണവും വിളവെടുപ്പും പൂര്‍ത്തിയായി. 11 മില്ലുകാര്‍ ചേര്‍ന്നാണു സംഭരണം നടത്തുന്നത്. കിഴിവിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും സുഗമമായി സംഭരണം നടക്കുന്നതും കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
മില്ലുകാരുടെ നിസഹകരണം മൂലം രണ്ടാം കൃഷിയുടെ വിളവെടുപ്പിന്റെ ആദ്യ സമയങ്ങളില്‍ സംഭരണം പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നു മന്ത്രിമാരായ ജി.ആർ.അനിലും പി.പ്രസാദും മങ്കൊമ്പില്‍ കൃഷി, സിവില്‍ സപ്ലൈസ്, ഫുഡ് കോര്പറേഷന് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടി. കൃഷി വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നെല്ലു സംഭരിച്ച് എഫ്സിഐ ഗോഡൗണുകളില്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ മില്ലുകള്‍ സംഭരണത്തിനായെത്തിയതോടെ എഫ്സിഐ ഗോഡൗണില്‍ നെല്ലു സംഭരിക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.
ആകെ 7780 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ രണ്ടാം കൃഷി ഇറക്കിയത്.
ഇതില്‍ 5700 ഹെക്ടറിലെ വിളവെടുപ്പാണു പൂര്‍ത്തിയായത്. 2080 ഹെക്ടര്‍ സ്ഥലത്തെ വിളവെടുപ്പാണ് പൂര്‍ത്തിയാകാനുള്ളത്. നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലാണു വിളവെടുപ്പു പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
കാലാവസ്ഥ അനുകൂലമായതിനാല്‍ വിളവെടുപ്പ് സുഗമമായി നടക്കുന്നതു കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ആവശ്യത്തിനു കൊയ്ത്തു, മെതി യന്ത്രങ്ങള്‍ ലഭ്യമായതും കര്‍ഷകര്‍ക്കു സഹായകരമായിട്ടുണ്ട്.
നെടുമുടി, കൈനകരി, അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, തകഴി പഞ്ചായത്തുകളിലാണ് ഇനി വിളവെടുക്കാനുള്ളത്. പ്രതികൂല കാലാവസ്ഥയും മറ്റും മൂലം വൈകി വിത ഇറക്കേണ്ടി വന്നതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്. വൈകി വിളവെടുക്കുന്ന പാടശേഖരങ്ങളില്‍ പുഞ്ചകൃഷി ഇറക്കാന്‍ സാധ്യത കുറവാണ്.
സമയം വൈകി വിതയിറക്കിയാല്‍ കാലാവസ്ഥ പ്രശ്നങ്ങളും ഓരുവെള്ളം അടക്കം ഭീഷണികളും കര്‍ഷകര്‍ക്കു നേരിടേണ്ടി വരും.
അതിനാല്‍ വൈകി വിളവെടുക്കുന്ന പല പാടശേഖരങ്ങളിലും അടുത്ത കൃഷി ഉപേക്ഷിച്ചു കൃഷിയിടം ഒരുക്കാനായിരിക്കും കര്‍ഷകര്‍ തയാറാകുക.
Tags : Second crop