വലിയപറമ്പ്: ട്രോളിംഗ് നിരോധനകാലത്ത് ഗുണമേന്മയുള്ള മത്സ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി വലിയപറമ്പ് കവ്വായി കായലിൽ നടത്തിയ ഞണ്ട് കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. മത്സ്യ കർഷകൻ മാടക്കാലിലെ പി.വി. പവിത്രന്റെ നേതൃത്വത്തിൽ നടത്തിയ ഞണ്ട് കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ. ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. മുഹമ്മദ്റാഫി, അക്വാകൾച്ചർ പ്രമോട്ടർമാരായ ടി.വി. സുജിത്ത്, പി.വി. പ്രീത എന്നിവർ പങ്കെടുത്തു.
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ജില്ലയിലാകെ നാല് ഞണ്ട് ഫാറ്റനിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന സാധാരണ ഞണ്ടുകളെ പൊതുജലാശയങ്ങളിൽ സ്ഥാപിച്ച ഡ്രമ്മുകളിൽ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നൽകി പരമാവധി
40 ദിവസങ്ങൾ കൊണ്ട് വലിയ മഡ് ക്രാബ് ആക്കി മാറ്റുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികളിൽ നിന്ന് കിലോയ്ക്ക് 500 രൂപ നിരക്കിൽ ശേഖരിക്കുന്ന സാധാരണ ഞണ്ട് മഡ് ക്രാബ് ആയി മാറുമ്പോൾ കർഷകന് കിലോയ്ക്ക് 3000 രൂപ വരെ ലഭിക്കും. പദ്ധതിക്ക് ഫിഷറീസ് വകുപ്പിന്റെ വകയായി 40 ശതമാനം സബ്സിഡിയും ലഭിക്കുന്നുണ്ട്.