നിർമാണം പൂർത്തിയായ എരുമേലി തെക്ക് വില്ലേജ് ഓഫീസ്.
എരുമേലി: എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 10ന് റവന്യു-ഭവന നിർമാണ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ജില്ലയിൽ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനവും നടക്കും. പട്ടയമേളയിൽ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ ഇനിയും നൽകാനുള്ള പട്ടയങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യും.
കോട്ടയം ജില്ലയിൽ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജിന് സൗകര്യപ്രദമായ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കുന്നതിനുവേണ്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് 50 ലക്ഷം രൂപ അനുവദിപ്പിക്കുകയായിരുന്നു. എരുമേലിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് 10 സെന്റ് സ്ഥലത്തായിരുന്നു നിർമാണം.
വില്ലേജ് ഓഫീസ് നിർമാണത്തിന്റെ പൂർത്തീകരണ ഘട്ടത്തിൽ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയതോടെ വില്ലേജ് ഓഫീസ് തുറക്കുന്നത് തടസപ്പെട്ടു. പിന്നീട് വീണ്ടും എംഎൽഎ ഇടപെട്ട് മതിയായ രേഖകൾ സമ്പാദിച്ച് ഹാജരാക്കി ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുത്താണ് വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത്.
31ന് രാവിലെ 10ന് വില്ലേജ് ഓഫീസ് അങ്കണത്തിൽ ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടന സമ്മേളനവും പട്ടയമേളയും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ആന്റോ ആന്റണി എംപി, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
Tags : Village Office nattuvisesham local news