കരിമ്പിൻതോട് ജംഗ്ഷനിലെ പ്രവർത്തനരഹിതമായ സോളാർ മിനിമാസ്റ്റ് ലൈറ്റ്
എരുമേലി: അഞ്ച് വർഷം മുമ്പ് കരിമ്പിൻതോട് ജംഗ്ഷനിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകൾ മൂന്നര വർഷമായി പ്രകാശിക്കുന്നില്ല. താലൂക്കിലെ ടൗണുകളിൽ ഇതേ അവസ്ഥ പലയിടത്തും കാണാം. എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളിലാണ് ഹൈമാസ്റ്റ് വിളക്കുകൾ അനുവദിക്കുന്നത്. ഇവ സ്ഥാപിച്ചു കഴിയുന്നതോടെ പ്രവർത്തനം, പരിപാലനം എന്നിവ അതാതു പഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറുകയാണ്. ചുരുക്കത്തിൽ ഇവ അതാതു സ്ഥലങ്ങളിലെ പഞ്ചായത്ത് ആസ്തി ആയി മാറുകയാണ്.
ഓരോ വിളക്കുകൾക്കും മൂന്ന് വർഷം വാറന്റി കാലാവധിയോടെയാണ് സ്ഥാപിക്കുന്നത്. ഈ മൂന്ന് വർഷ വാറന്റി കാലയളവിൽ വിളക്കുകൾ പ്രവർത്തനരഹിതമായാൽ വിളക്കുകൾ വച്ച സ്ഥാപനങ്ങളെ അറിയിച്ചാൽ സൗജന്യമായി തകരാറുകൾ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, തകരാറുകൾ കൃത്യമായി അറിയിക്കുന്നില്ല. വാറന്റി കാലാവധി കഴിയുന്നതോടെ തകരാർ പരിഹരിക്കൽ അതാത് പഞ്ചായത്ത് അധികൃതർ ഫണ്ടും പദ്ധതിയും ആവിഷ്കരിച്ച് അനുമതി നേടിയാലാണ് സാധ്യമാവുക. എന്നാൽ ഇത് ഉണ്ടാകാറില്ല. ഇതോടെ കേടായ ലൈറ്റുകൾ കാഴ്ച വസ്തുക്കളായി മാറുന്നു. ഇതേ സ്ഥലത്ത് വീണ്ടും ഹൈമാസ്റ്റ് ലൈറ്റുകൾ വീണ്ടും സ്ഥാപിക്കുന്ന പ്രവണതയുമുണ്ട്.
പലതിനും ബാറ്ററി, ബൾബ് തകരാറുകളാണ് പ്രവർത്തനം നിലയ്ക്കുന്ന തുടക്കകാലത്ത് ഉണ്ടാകുന്നത്. ഇത് അപ്പോൾ തന്നെ അറിയിച്ചാൽ വാറന്റി കാലയളവിൽ പഞ്ചായത്തുകൾക്ക് ചെലവില്ലാതെ ലൈറ്റുകൾ വച്ച അംഗീകൃത സ്ഥാപനങ്ങൾ പരിഹരിക്കും. എന്നാൽ, ലൈറ്റുകൾ സ്ഥാപിച്ചശേഷം ആറ് മാസത്തിൽ ഒരിക്കൽ പോലും പഞ്ചായത്തുകൾ പരിശോധന നടത്തുന്നില്ല.
2020-21 സാമ്പത്തിക വർഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലാണ് കരിമ്പിൻതോട് ജംഗ്ഷനിൽ സൗര വിളക്ക് സ്ഥാപിച്ചത്. ഒന്നര വർഷത്തോളം ഇത് പ്രകാശിച്ചു. പിന്നെ പ്രവർത്തനം നിലച്ചു. ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു. ലൈറ്റ് പ്രകാശിപ്പിക്കാൻ ഇതിനിടെ നടപടികൾ ഒന്നുമുണ്ടായില്ല. നിലവിൽ എത്ര സോളാർ ലൈറ്റുകൾ ഉണ്ടെന്നും പ്രവർത്തനം ഇല്ലാത്തവ ഏതൊക്കെ ആണെന്നും തകരാർ പരിഹരിക്കാൻ എന്താണ് വേണ്ടതെന്ന് അന്വേഷണം നടത്തുകയും മൊത്തത്തിൽ തകരാർ പരിഹരിക്കാൻ പദ്ധതിയും ഫണ്ടും ഇതോടൊപ്പം രൂപീകരിക്കുകയും ചെയ്താൽ വഴിവിളക്കുകൾ എപ്പോഴും പ്രവർത്തനത്തിൽ ആകുമെന്ന് പൊതുപ്രവർത്തകർ പറയുന്നു.