ധർണ ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്യുന്നു
അടൂർ: തെരുവുനായ പ്രശ്നത്തിൽ അധികൃതർ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് ഏഴംകുളം മേഖലയിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്.
ശനിയാഴ്ച തൊടുവക്കാട്ട് ഒന്നര വയസുകാരനെ നായക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. പിന്നാലെ ഞായറാഴ്ച ഏഴംകുളം ടൗണിന് സമീപം പത്തോളം പേരെ തെരുവ് നായ കടിച്ചു. ഇതേ നായ അറുകാലിക്കൽ പടിഞ്ഞാറ് ഭാഗത്ത് മറ്റ് നായ്ക്കളെയും കടിച്ചതായി പറയുന്നു. നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കുട്ടികളെ സ്കൂളിലേക്ക് കാൽനടയായി അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഏഴംകുളത്തെ തെരുവുനായ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ഏഴംകുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ്- എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിൽ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി എ.സി. ബോസ്, ആർജെഡി മണ്ഡലം സെക്രട്ടറി ശശികുമാർ താന്നിക്കൽ, സാം വാഴോട്ട്, ബിനോയ് കുഴിവിള, ടിബി കുരിശുമൂട്ടിൽ, സജി തോമസ്, ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.