പ്രതീകാത്മക ചിത്രം
തൃശൂർ: അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിലേക്കു മാറ്റാൻ സംരംഭകർക്കു കർശനനിർദേശം നൽകിയതായി അക്ഷയ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിനെത്തുടർന്നാണു നടപടി. താഴത്തെ നിലയിൽ കെട്ടിടം ലഭിച്ചാൽ ഉടൻ അക്ഷയകേന്ദ്രം മാറ്റാമെന്ന് സംരംഭകർ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കോടാലി ജംഗ്ഷൻ അക്ഷയകേന്ദ്രം മൂന്നുമുറി കനറാബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റുന്നതിന് അനുമതി നൽകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അക്ഷയകേന്ദ്രങ്ങളിൽ കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാൻ പ്രത്യേകസൗകര്യമൊരുക്കാൻ കമ്മീഷൻ നിർദേശിച്ചു. കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനം വീടുകളിലെത്തി നൽകാൻ അക്ഷയകേന്ദ്രങ്ങൾക്കു നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനം ലഭ്യമാണെന്ന് അക്ഷയകേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മുപ്ലിയം സ്വദേശി കെ.ജി രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണു നടപടി.