അതിരപ്പിള്ളിയിൽ റോഡിൽവീണ മരങ്ങൾ ഫയർഫോഴ്സ് മുറിച്ചുമാറ്റുന്നു.
അതിരപ്പിള്ളി: ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ വേനൽ മഴയിലും ചുഴലിക്കാറ്റിലും അതിരപ്പിള്ളി യിൽ വ്യാപകനാശം. റോഡിൽ മരങ്ങൾവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനിൽ മരങ്ങൾവീണ് വൈദ്യുതിവിതരണം താറുമാറായി. വാഹനങ്ങൾക്കുമുകളിലും മരക്കൊമ്പുകൾ വീണു.
നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് നാലോടെയാണു ചുഴലിക്കാറ്റ് താണ്ഡവമാടിയത്. കണ്ണൻകുഴി കെഎസ്ഇബി ഓഫീസിനു മുകളിലേക്ക് മരം മറിഞ്ഞുവീണ് രണ്ടുജീവനക്കാർക്കു പരിക്കേറ്റു. അഞ്ചുരാജ്, പി.കെ. ഗീത എന്നിവർക്കാണു പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
വെറ്റിലപ്പാറ പാലത്തിനു സമീപത്തെ തട്ടുകടയിൽവച്ച് അലമാര മറിഞ്ഞുവീണ് പ്രാദേശിക പത്രപ്രവർത്തകൻ ബിനോജ് ജോർജിന് പരിക്കേറ്റു. വൈദ്യുതി ഓഫീസിലെ ഷെഡിന് മുകളിൽ മരംവീണ് ഇവിടെ പാർക്ക് ചെയ്തിരുന്ന കാറ് തകർന്നു. അരൂർമുഴി കമ്യൂണിറ്റി ഹാൾ സമീപത്തുവച്ച് സ്വകാര്യ ബസിനു മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നെങ്കിലും ആർക്കും പരിക്കില്ല. വെറ്റിലപ്പാറ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലെ താത്കാലിക ഷെഡ് കാറ്റിൽ പറന്നുപോയി. വെറ്റിലപ്പാറ പതിമൂന്നാം മൈൽ മുതൽ വാഴച്ചാൽ വിനോദസഞ്ചാരകേന്ദ്രംവരെ കാറ്റിൽ നാശനഷ്ടമുണ്ടായി. അതിരപ്പിള്ളി പഞ്ചായത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതിവിതരണം നിലച്ചു.
പലയിടത്തും തട്ടുകടകളും പെട്ടിക്കടകളും കാറ്റിൽ തകർന്നിട്ടുണ്ട്. ചാലക്കുടിയിൽനിന്നും അഗ്നിശമനവിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസം മാറ്റി. പോലീസും വനസംരക്ഷണസമിതി പ്രവർത്തകരും വഴിയിൽ കുടുങ്ങിയ വിനോദസഞ്ചാ രികളെ സുരക്ഷിതമായി അതിരപ്പിള്ളിയിൽനിന്നും വാഹനത്തിൽ കയറ്റിവിട്ടു.
Tags : Athirappilly nattuvishesham local news