നീലേശ്വരം തെരു റോഡ് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോയുടെ ജില്ലാതല ഓണച്ചന്തയിലെ ജനത്തിരക്ക്.
നീലേശ്വരം: ഇതാദ്യമായി നീലേശ്വരത്തു നടക്കുന്ന സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തയിൽ ഒരാഴ്ചകൊണ്ടുനടന്നത് 16 ലക്ഷം രൂപയുടെ വിൽപന. ഇത് പ്രതീക്ഷിച്ചതിനേക്കാൾ അധികമാണെന്നാണ് വിലയിരുത്തൽ. തെരു റോഡ് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ഓണച്ചന്ത ഉത്രാടം വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെ തുറന്നു പ്രവർത്തിക്കും.
അരിയും പഞ്ചസാരയും ഉഴുന്നും കടലയും വെളിച്ചെണ്ണയുമടക്കം 13 ഇനം സാധനങ്ങൾക്കാണ് സബ്സിഡിയുള്ളത്. ഈ മാസത്തെ സബ്സിഡി സാധനങ്ങൾ മാവേലി സ്റ്റോറുകളിൽനിന്ന് നേരത്തേ വാങ്ങിയവർക്ക് സെപ്റ്റംബർ മാസത്തെ കണക്കിൽ സബ്സിഡി സാധനങ്ങൾ ഇവിടെനിന്ന് വാങ്ങാം. ഇതോടൊപ്പം മറ്റു സാധനങ്ങൾക്കും അഞ്ചു മുതൽ 40 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. 1000 രൂപയുടെയും 1500 രൂപയുടെയും 2000 രൂപയുടെയും കിറ്റുകൾക്കും 1000 രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാർഡുകൾക്കും ആവശ്യക്കാരേറെയുണ്ട്. ഗിഫ്റ്റ് കാർഡ് കൈയിലുള്ളവർക്ക് കേരളത്തിൽ എവിടെയുമുള്ള സപ്ലൈകോ സ്ഥാപനങ്ങളിൽനിന്നും അത്രയും വിലയ്ക്കുള്ള സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം. 1000 രൂപയ്ക്കു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പണുകളും നൽകുന്നുണ്ട്.
Tags : NattuVishesham DistrictNews