എസ്. സജീർ
തലശേരി: കൈയിൽ കെട്ടിയ റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതി വിദഗ്ധമായി എംഡിഎംഎ ഒളിപ്പിച്ച് വിൽപനയ്ക്ക് എത്തിയ യുവാവ് അറസ്റ്റിൽ. മഞ്ഞോടി പൂവളപ്പ് തെരുവിലെ എസ്.എ. ഹൗസിൽ എസ്. സജീറാണ് (32) അറസ്റ്റിലായത്. തിരുവങ്ങാട് മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് എതിർ വശമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നുമാണ് തലശേരി എസ്.ഐ. അശ്വിൻ റോയിയും സംഘവും സജീറിനെ പിടികൂടിയത്.
പട്രോളിംഗ് നടത്തുന്നതിനിടയിൽ വാഹന പാർക്കിംഗ് ഗ്രൗണ്ടിൽ സംശയാസ്പദ നിലയിൽ കാണ പ്പെട്ട സജീറിന്റെ അടുത്തേയ്ക്ക് പൊലിസ് വാഹനം എത്തിയതോടെ ഇയാൾ ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് കൈയിൽ കെട്ടിയ ഹാർവി ബ്രാൻഡ് റിസ്റ്റ് വാച്ചിന്റ് സ്ട്രാപ്പിനുള്ളിൽ സിപ്പ് ലോക്ക് കവറിലാക്കി ഒളിപ്പിച്ച നിരോധിത മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
1.45 ഗ്രാം ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ചാലയിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള അജു എന്ന അപരിചിതനിൽനിന്നും 3000 രൂപ നൽകി വാങ്ങിയതാണ് മയക്കു മരുന്നെന്ന് ചോദ്യം ചെയ്യലിൽ സജീർ വെളിപ്പെടുത്തിയതായും പൊലിസ് പറഞ്ഞു.
Tags : NattuVishesham DistrictNews