അയ്യപ്പൻകാവ് പുഴക്കരയിൽ ആറളം-മണത്തണ മലയോര ഹൈവേയ്ക്ക് സമീപം കാട്ടാനക്കൂട്ടം നശിപ്പിച്ച ചാലിൽ അലിയുടെ കൃഷിയിടം.
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയായ അയ്യപ്പൻകാവ് പുഴക്കരയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആറളം ഫാമിലെ കൃഷിയിടങ്ങൾ താവളമാക്കിയിരുന്ന ആനക്കൂട്ടം പാലപ്പുഴ കടന്നാണ് ജനവാസ മേഖലയിലെത്തിയത്.
ശനിയാഴ്ച പുലർച്ചെയാണ് ആറളം-മണത്തണ മലയോര ഹൈവേയ്ക്ക് സമീപം ആനക്കൂട്ടത്തെ കണ്ടത്. ചാലിൽ അലിയുടെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നത് നാട്ടുകാരിൽ ആശങ്കയും ഭീതിയും വർധിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകളുള്ള ജനവാസ മേഖലയിലേക്ക് ആനകൾ തുടർച്ചയായി എത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു.പുഴ കടന്നെത്തുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി പുഴയോരങ്ങളിൽ നാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിൽ തൂക്കുവേലി സ്ഥാപിച്ചിരുന്നെങ്കിലും ഇവ കൃത്യമായി പരിപാലിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കാട് കയറിയതോടെ പ്രതിരോധ സംവിധാനങ്ങൾ നശിച്ച നിലയിലാണ്. വനംവകുപ്പ് നിയമിച്ച താത്കാലിക ജീവനക്കാരന് മാസങ്ങളായി ശമ്പളം കുടിശികയായിരുന്നു വെന്നും നാട്ടുകാർ ആരോപിച്ചു.
ആറളം ഫാമിൽ സ്വകാര്യ സംരംഭകർക്കായി അനുവദിച്ച ഭൂമിയിലെ കാടുകൾ വെട്ടിത്തെളിക്കാൻ തുടങ്ങിയതോടെ ഫാമിൽ തമ്പടിച്ചിരുന്ന ആനകൾ പുഴ കടന്നും മറ്റും ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലേക്ക് എത്തുന്നത് വർധിച്ചുവരികയാണെന്നും നാട്ടുകാർ പറഞ്ഞു. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകു മെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags : NattuVishesham DistrictNews