കേരള കർഷകസംഘം നിലന്പൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം - കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നിലന്പൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. 2026 ജൂലൈ 27ന് പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിൽ മലപ്പുറം ജില്ലയിലെ 11 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 131 വില്ലേജുകളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വന്യജീവി സങ്കേതങ്ങളും ജനവാസമേഖലകളും വേർതിരിച്ച് സംസ്ഥാനത്തെ 31 വില്ലേജുകൾ പൂർണമായും 92 വില്ലേജുകൾ ഭാഗികമായും ഒഴിവാക്കി ഇഎസ്എ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന ഭേദഗതി നിർദേശം കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിന് നൽകിയിരുന്നു.
എന്നാൽ ഏഴാം കരട് വിജ്ഞാപനത്തിലും കേന്ദ്ര സർക്കാർ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടില്ല. വില്ലേജുകൾ പൂർണമായും ഇഎസ്എയിൽ ഉൾപ്പെടുത്തിയാൽ ജനവാസ മേഖലകളെ ബാധിക്കും. ഇഎസ്എ വിജ്ഞാപനം അന്തിമമാകുന്നതോടെ വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാകും. ജനജീവിതത്തെയും സാരമായി ബാധിക്കും.
നിലവിലുള്ള കൃഷി രീതികൾക്കും കർഷകരുടെയും തദ്ദേശവാസികളുടെയും ദൈനംദിന ജീവിതത്തിനും നിയന്ത്രണം വരും. കരട് വിഞ്ജാപനത്തിനെതിരേ യുഡിഎഫ് സർക്കാർ പ്രസ്താവന പോലും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള കർഷകസംഘം നിലന്പൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നിലന്പൂർ ഏരിയാ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസ്, എ.ടി. റെജി, എം. സുകുമാരൻ, കെ. മോഹനൻ, സണ്ണി ജോസഫ്, വി.കെ. ഷാനവാസ്, കെ. റഹീം എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Farmers' union Nilanpur