പൂച്ചാക്കൽ: തൈക്കാട്ടുശേരി ഫെറി വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതി പാതിവഴിയിൽ നിലച്ചു. പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓപ്പൺ സ്റ്റേജ് കാടുപിടിച്ചു കിടക്കുകയാണ്. വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമാകുകയാണിവിടം. തുറവൂർ -പമ്പാ പാതയുടെ ആദ്യ പാലമായ തൈക്കാട്ടുശേരി-തുറവൂർ പാലം യാഥാർഥ്യമായതോടെ പള്ളിക്കടവ് എന്ന് അറിയപ്പെടുന്ന തൈക്കാട്ടുശേരി ഫെറി ഭാഗം ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഈ ഭാഗത്താണ് വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിക്കുകയും അന്ന് 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ പാർക്ക്, മുതിർന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, ഇരിപ്പിടങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പ്രവർത്തനങ്ങൾ ആരംഭിക്കാൻ തൈക്കാട്ടുശേരി പഞ്ചായത്തിന്റെ അനുമതി ലഭിക്കണമെന്നാണ് എന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിറ്റിപിസി) പറഞ്ഞിരുന്നത്.
ഭരണാനുമതി ലഭിക്കാൻ കാലതാമസം വന്നതിനാൽ പദ്ധതി പിന്നെയും പാതിവഴിയിലായി. ഒടുവിൽ 2018ൽ പഞ്ചായത്ത്, ടൂറിസം വകുപ്പിന് ഭരണാനുമതി നൽകി. പദ്ധതി ഉടൻ ആരംഭിക്കുമെന്നും നിർമാണച്ചുമതലയുള്ള തിരുവനന്തപുരം ജിറ്റ്പാക് കമ്പനിക്ക് ആദ്യഗഡു കൈമാറിയതായും അന്നത്തെ ഡിറ്റിപിസി സെക്രട്ടറി എം. മാലിൻ അറിയിച്ചിരുന്നു.
നിർമാണ വേളയിൽ പഞ്ചായത്ത് വക സ്ഥലത്തെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകാതിരിക്കാനാണ് പഞ്ചായത്തിൽനിന്ന് നിർമാണ അനുമതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. അതേസമയം ഇതോടൊപ്പം പദ്ധതിയിട്ട തൈക്കാട്ടുശേരി-തുറവൂർ പാലത്തിന്റെ തുറവുർ ഫെറി ഭാഗത്ത് പദ്ധതി നടപ്പിലാക്കി. തൈക്കാട്ടുശേരി ഫെറിയിൽ പദ്ധതി നടപ്പിലാക്കാൻ എന്താണ് സാധിക്കാത്തതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും ലഭിച്ചില്ല.
ആളൊഴിഞ്ഞ് ഫെറി
ആളൊഴിഞ്ഞ ഫെറിയിൽ രാത്രിയിൽ സാമൂഹ്യവിരുദ്ധർ തന്പടിക്കുകയാണ്. മത്സ്യസംസ്കരണ ശാലകളിലെ മാലിന്യം, കക്കൂസ് മാലിന്യങ്ങൾ എന്നിവ രാത്രിയിൽ കായലിൽ തള്ളാനുള്ള സുരക്ഷിത കേന്ദ്രമായി മാറുകയാണിവിടെ. ഇതുമൂലം തെരുവുനായ്കകളുടെ ശല്യം കൂടുതലാണെന്നും പ്രദേശവാസികൾ പറയുന്നു. തടസങ്ങൾ നീക്കി ഫെറിയിലെ വിനോദസഞ്ചാര കേന്ദ്രം യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Thaikkattussery ferry tourism