പി.ആർ. ഐറിഷ്
ചേര്‍ത്തല: തണ്ണീര്‍മുക്കം വെറിങ്ങന്ചുവടു പടിഞ്ഞാറേ വേലിക്കകത്ത് സന്തോഷ് (കടുവ സന്തോഷ് -53) കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി. സമീപവാസിയായ പ്രദേശിക കരാറുകാരൻ കരിക്കാട് അംബികാലയത്തിൽ പി.ആർ. ഐറിഷ് (48) ആണ് ഇന്നലെ 10.50 ഓടെ ചേർത്തല സർക്കിൾ ഓഫീസിലെത്തി കീഴടങ്ങിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഐറിഷിന്റെ മകളെ, മരിച്ച സന്തോഷ് കളിയാക്കിയിരുന്നു.
ഇതിൽ പൊലിസിൽ പരാതി നൽകി. ഇതിന്റെ പേരിൽ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. അഞ്ചിനു രാത്രി സന്തോഷിന്റെ വീടിനു സമീപത്തെത്തിയ ഐറിഷ് സന്തോഷിനെ മുളവടിക്കു തലയ്ക്കും കാലിനും അക്രമിക്കുകയും സന്തോഷ് കൊല്ലപ്പെടുകയുമായിരുന്നു.
അക്രമശേഷം കാറിൽ രക്ഷപ്പെട്ട ഐറിഷ് എട്ടു ദിവസത്തിനു ശേഷമാണ് കീഴടങ്ങിയത്. ഇതിനിടെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കുന്നതിനു മുന്നേ കീഴടങ്ങുകയായിരുന്നു.
ആറിനു രാവിലെയാണ് സന്തോഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് കൊച്ചുകുട്ടിയെ കളിയാക്കിയതായി കാട്ടി ഐറിഷിന്റെ വീട്ടുകാർ മുഹമ്മ പൊലിസിൽ പരാതി നൽകിയിരുന്നു.
ഇതിൽ സന്തോഷിനെ പൊലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നെങ്കിലും എത്തിയില്ല. പരാതി നൽകിയതിലുളള വിരോധത്തിൽ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.
ഞായറാഴ്ച പൊലിസ് സന്തോഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ചേർത്തലയിൽ കീഴടങ്ങിയ പ്രതിയെ മുഹമ്മ സ്റ്റേഷനിലെത്തിച്ചു പ്രാഥമികമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയത്.
Tags : NattuVishesham DistrictNews