പാലാ: നിറയെ പൂക്കളും കായ്കളുമായി പാലാ കെ.എം. മാണി മെമ്മോറിയല്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ തലയെടുപ്പോടെ നില്ക്കുന്ന അഗത്തിമരങ്ങള്‍ കൗതുകമാകുന്നു. ചീര വര്‍ഗത്തില്‍പ്പെട്ട അഗത്തിച്ചീര എന്ന ചെറുമരം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുന്‍വശത്താണ് നില്‍ക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് പരിസ്ഥിതിദിനത്തില്‍ ആശുപത്രിയിലെ പാര്‍ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കരയാണ് മൂന്ന് അഗത്തിച്ചെടികള്‍ വച്ചുപിടിപ്പിച്ചത്. മൂന്നു ചെടികളും ഇന്ന് വാനോളം ഉയര്‍ന്ന് രോഗികള്‍ക്ക് തണലേകി നില്ക്കുന്നു.
ധാരാളം ഔഷധഗുണവും പോഷക സമൃദ്ധവുമാണ് അഗത്തിച്ചീര. ഇതിന്റെ ഇലകളും പൂക്കളും കായ്കളും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ചുമപ്പ്, വെളുപ്പ്, മഞ്ഞ, നീല നിറങ്ങളില്‍ അഗത്തിച്ചെടികള്‍ ഉണ്ടെങ്കിലും ചുവപ്പും വെളുപ്പുമാണ് ആഹാരത്തിന് ഉപയോഗിക്കുന്നത്. പാലില്‍ ഉള്ളതിന്റെ ഇരട്ടി വിറ്റാമിന്‍ എയും ബിയും ഇതിലുണ്ട്. കൂടാതെ മാംസ്യവും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും ഉത്തമമാണ്.
നേത്രരോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍, തലവേദന, മൈഗ്രെയ്ൻ, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്കും അഗത്തിച്ചീര ഉത്തമമാണെന്നാണ് വിലയിരുത്തല്‍. ഫാബേരി വര്‍ഗത്തില്‍പ്പെട്ട ചെറുമരമായ അഗത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. പേപ്പര്നിര്മാണത്തിന് പള്‍പ്പ് ഉണ്ടാക്കുന്നതിന് ഇതിന്റെ തടി ഉപയോഗിച്ചുവരുന്നു.