തിരുവനന്തപുരം: ചിറയിൻകീഴ് പെരുങ്ങുഴി മുട്ടപ്പലത്തിനു സമീപം വീട്ടിനകത്ത് കാപ്പ കേസ് പ്രതിയുടെ മൃതദേഹം തീപ്പൊള്ളലേറ്റും അഴുകിയ നിലയിലും കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ എന്നു വിളിക്കുന്ന ഫൈസലി (46) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ ബന്ധുവിന്റെ വീട്ടിനകത്താണ് മൃതദേഹം കാണപ്പെട്ടത്. ഈ വീട്ടിൽ ഇയാൾ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. വീട്ടിനകത്ത് മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു പോലീസ് കണ്ടെത്തി.
ഇതേ തുടർന്നു സംഭവം കൊലപാതകമാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. പോലീസിനെ ആക്രമിച്ച കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഫൈസൽ ശിക്ഷ കഴിഞ്ഞ് അടുത്തകാലത്താണ് ജയിലിലിൽ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളെ കാണാനില്ലായിരുന്നുവെന്നു നാട്ടുകാർ പോലീസിനോട് വ്യക്തമാക്കി.
ഇന്നലെ രാവിലെ വീട്ടിനകത്തുനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ചിറയിൻകീഴ് പോലീസിൽ അറിയിച്ചു. പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ചിറയിൻകീഴ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇയാളുടെ മരണത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം, അടിപിടി, ലഹരി വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ചിറയിൻകീഴ്, മംഗലപുരം പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.
Tags :