ഇന്നലെ അപകടമുണ്ടായ ദേശീയപാതയിൽ കാഞ്ഞിക്കുളത്ത് റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന മരക്കൊന്പുകൾ.
കല്ലടിക്കോട്: കാഞ്ഞിക്കുളത്ത് ലോറികൾക്കു തീപിടിച്ചുണ്ടായ അപകടത്തിനു പ്രധാന വില്ലൻ പാതയോരത്തെ മരക്കൊന്പുകളെന്നു പരിസരവാസികൾ.
റോഡിലേയ്ക്കു ചരിഞ്ഞുനിൽക്കുന്ന മരക്കൊമ്പിൽ ഇടിക്കാതിരിക്കാൻ വലതുവശം ചേർത്ത് കണ്ടെയ്നർ ലോറി എടുത്തതാണ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാനും തീപിടിക്കാനും കാരണമായത്.
ഇന്നലെ രാവിലെ അഞ്ചോടെ കാഞ്ഞിക്കുളത്തിനും സത്രംകാവിനുമിടയിൽ കാഞ്ഞിക്കുളം സർവീസ് സഹകരണ ബാങ്കിനു മുൻവശത്തായിരുന്നു സംഭവം.
റോഡിനുകുറുകെ 15 അടി ഉയരത്തിൽ ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പിൽ തട്ടാതിരിക്കാൻ റോഡിന്റെ നടുവിലൂടെ എടുത്തപ്പോഴാണ് കോഴിത്തീറ്റ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളിലേയ്ക്കും തീപടരുകയായിരുന്നു. പാലക്കാട്- കോഴിക്കോട് ദേശീയപാതയുടെ കരിങ്കല്ലത്താണി മുതൽ താണാവ് വരെയുള്ള റോഡിന്റെ നിർമാണച്ചുമതല സ്വകാര്യ കന്പനിക്കാണ്.
നിർമാണത്തിന്റെ തുടക്കംമുതൽതന്നെ അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. വളവുകളും തിരിവുകളും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും വീതിക്കുറവും പലപ്പോഴും അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
തെരുവുവിളക്കുകളൊ, അഴുക്കുചാലുകളോ ഇല്ലാത്തതും പലപ്പോഴും അപകടകാരണമാകുന്നുണ്ട്. നൊട്ടൻമല, ചൂരിയോട്, തച്ചമ്പാറ, എടായ്ക്കൽ, പൊന്നംകോട്, പനയമ്പാടം, തുപ്പനാട്, കല്ലടിക്കോട്, കാഞ്ഞിക്കുളം, വേലിക്കാട്, മൈലമ്പുള്ളി, മുണ്ടൂർ, പൊരിയാനി, പുതുപരിയാരം, തുടങ്ങിയ സ്ഥലങ്ങളിൽ അപകടങ്ങൾ പതിവാണ്. റോഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും കൊമ്പുകളും വലിയ വാഹനങ്ങളിൽതട്ടി അപകടങ്ങളും ഗതാഗതതടസങ്ങളും സ്ഥിരമാണ്.
നേരത്തെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് കരിമ്പ പഞ്ചായത്തധികൃതർ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കിയിരുന്നു.
പലയിടത്തും വീഴാറായ മരങ്ങൾ ഇനിയും റോഡിലേയ്ക്കു ചെരിഞ്ഞു നിൽക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ റോഡിൽ മൈലമ്പുള്ളിയിൽ ടോൾപ്ലാസയും ആരംഭിക്കാനുള്ള നീക്കവുമുണ്ടെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം.
Tags : NattuVishesham DistrictNews